സോൻഭദ്ര കൂട്ടക്കൊലക്ക് കാരണക്കാർ കോൺഗ്രസെന്ന് യോഗി, പ്രിയങ്കയുടേത് മുതലക്കണ്ണീർ

യു പിയിലെ സോൻഭദ്രായിൽ നടന്ന ആദിവാസി കൂട്ടക്കൊലക്ക് കോൺഗ്രസാണ് ഉത്തരവാദിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്പതിലേറെ വർഷമായി തർക്കത്തിലായിരുന്ന ഭൂമി പ്രശ്നമാണ് കൂട്ടക്കൊലക്ക് കാരണമായത്. ഇത് പരിഹരിക്കാൻ കഴിയാതിരുന്ന കോൺഗ്രസ്സ് ഒഴുകുന്നത് മുതലക്കണ്ണീരാണെന്ന് യോഗി പറഞ്ഞു. ആദിവാസികളെ വെടിവച്ചു കൊല്ലുന്നതിന് നേതൃത്വം നൽകിയ യജ്ഞ ദത്ത് സമാജ്‌വാദി പാർട്ടിക്കാരനാണെന്നും സ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു.

സംഭവം നടന്ന ഉംബ വില്ലേജിലേക്ക് ഇന്ന് രാവിലെയാണ് കനത്ത സുരക്ഷയിൽ യോഗി ആദിത്യനാഥ് എത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം രൂപ വീതം ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച അഞ്ചു ലക്ഷത്തിന് പുറമെയാണ് ഇത്.

പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപ വീതവും നൽകും. കുറ്റക്കാർക്കെത്തിരെ കർശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഗ്രാമവാസികൾക്ക് ഉറപ്പ് നൽകി. ആദിവാസികൾക്ക് തങ്ങളുടെ ഭൂമിയിൽ കൃഷി ചെയ്യാൻ അനുമതി നൽകും. ഉംബാ ഗ്രാമത്തിൽ ഒരു പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.