വി.ഐ.പി സുരക്ഷയ്ക്ക് വനിതാ കമാന്‍ഡോകള്‍; അമിത് ഷാ, സോണിയ ഗാന്ധി തുടങ്ങിയവര്‍ക്ക് സംരക്ഷണം നല്‍കും

രാജ്യത്തെ വിഐപികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇനി മുതല്‍ വനിതാ കമാന്‍ഡോകള്‍. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിന്റെ (സിആര്‍പിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള വനിതാ കമാന്‍ഡോകളെയാണ് ഉന്നത രാഷ്ട്രീയക്കാരുടെ സുരക്ഷയ്ക്കായി നിയമിക്കുന്നത്. പ്ലസ് കാറ്റഗറിയിലുള്ള നേതാക്കളുടെ സംരക്ഷണത്തിനായാണ് ഇവരുടെ നിയമനം. ആദ്യമായാണ് വിഐപി സുരക്ഷയ്ക്കായി വനിതാ കമാന്‍ഡോകളെ സേന നിയോഗിക്കുന്നത്. ഇതിനായി 32 പേരടങ്ങുന്ന വനിതാ സംഘം 10 ആഴ്ചത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി. ജനുവരി 15-നകം ഇവരെ വിഐപി സുരക്ഷയില്‍ വിന്യസിക്കാനാണ് സാദ്ധ്യത.

ഒരു വിഐപി യാത്ര ചെയ്യുമ്പോള്‍, അവരുടെ സുരക്ഷയുടെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. അതേ സമയം ആ വ്യക്തിക്ക് പൂര്‍ണ സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫാണ്. ഓരോ വിഐപിക്കും അഞ്ച് മുതല്‍ ഏഴ് വരെ ഗാര്‍ഡുകള്‍ ഉണ്ടാകും. വരുന്ന തിരഞ്ഞെടുപ്പ് സമയത്ത് ഈ ഗാര്‍ഡുകളില്‍ വനിതാ കമാന്‍ഡോകളെയും ഉള്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര, രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഭാര്യ ഗുര്‍ശരണ്‍ കൗര്‍ തുടങ്ങി ഡല്‍ഹിയിലെ ഉന്നത നേതാക്കളെ സംരക്ഷിക്കാനാണ് വനിതാ കമാന്‍ഡോകളെ വിന്യസിക്കുക.