ഭര്‍ത്താവ് മകളെ പീഡിപ്പിച്ചെന്ന് കള്ളപ്പരാതി; യുവതിക്കെതിരെ പോക്‌സോ കേസ്

ഭര്‍ത്താവ് മകളെ പീഡിപ്പിച്ചെന്ന് കള്ളപ്പരാതി നല്‍കിയ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന യുവതി തന്റെ 11 വയസ്സുകാരി മകളെ വിട്ടു കിട്ടാന്‍ വേണ്ടിയാണ് ഭര്‍ത്താവ് പീഡിപ്പിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരുടെ ഭര്‍ത്താവിനെതിരെ കേസെടുത്തു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ച് ഇത് കള്ളപ്പരാതിയാണെന്ന് ബോധിപ്പിക്കുകയായിരുന്നു.

2018-ല്‍ ആണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കുന്നത്. 11 വയസുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ നാട്ടുമരുന്നുകള്‍ ഉപയോഗിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നുമായിരുന്നു പരാതി.

എന്നാല്‍ പിതാവ് തന്നെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതി മകള്‍ തള്ളിക്കളഞ്ഞു. തന്നെ പിതാവ് പീഡിപ്പിച്ചിട്ടില്ലെന്നും ഗര്‍ഭം ധരിച്ചിട്ടില്ലെന്നും യാതൊരു വിധ മരുന്നും കഴിച്ചിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. അന്വേഷണത്തില്‍ ഭര്‍ത്താവുമായി അകല്‍ച്ചയിലുള്ള യുവതി മക്കളെ വിട്ടു കിട്ടാനായി കള്ളപരാതി നല്‍കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.

തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ലൈംഗിക പീഡനം നടന്നെന്ന് കള്ളപ്പരാതി നല്‍കിയ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കോടതി വിധിച്ചു. പോക്‌സോ നിയമം യുവതി ദുരുപയോഗം ചെയ്തുവെന്നും അര്‍ഹമായ ശിക്ഷ യുവതിക്ക് നല്‍കുമെന്നും കോടതി വ്യക്തമാക്കി.