ആഭ്യന്തര മന്ത്രാലയത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ വിസ്കി കുപ്പികളുടെ ഫോട്ടോ

ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) ഫെയ്സ്ബുക്ക് പേജിൽ വ്യാഴാഴ്ച രണ്ട് കുപ്പി വിസ്കിയുടെയും ലഘുഭക്ഷണങ്ങളുടെയും ഫോട്ടോ പോസ്റ്റ് ചെയ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും അതിലേറെ പൊട്ടിച്ചിരികൾക്കും കാരണമായി.

ചുഴലിക്കാറ്റ് ബാധിച്ച ബംഗാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഒരു പോസ്റ്റിലാണ് ഫോട്ടോ വന്നത്. “എല്ലാവർക്കും ഇനി ആശ്വസിക്കാം എന്നതിന്റെ തെളിവാണിത്,” എന്ന് ഒരു ഫെയ്സ്ബുക്ക് ഉപയോക്താവ് ഈ ഫോട്ടോക്ക് താഴെ കമന്റ് ചെയ്തു. മറ്റു ചിലർ എന്നാൽ അത്ര രസകരമായിട്ടല്ല ഇതിനെ സമീപിച്ചത്.

“ഈ ചിത്രം നീക്കംചെയ്യുക” എന്ന ഒരാളും, “ഇത് എന്താണ്? ആരാണ് ഉത്തരവാദി? കർശന നടപടിയെടുക്കണം!” എന്ന് വേറൊരാളും പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

പേജ് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ അശ്രദ്ധ മൂലമാണ് തെറ്റ് സംഭവിച്ചതെന്നും വ്യക്തിഗത പേജും, എം‌എ‌ച്ച്‌എയുടെ പേജും തമ്മിൽ ഇടകലർന്നു പോയതാവാനാണ് സാദ്ധ്യതയെന്നും എം‌എച്ച്‌എ വൃത്തങ്ങൾ അറിയിച്ചു. ഈ ചിത്രം പിന്നീട് പിൻവലിച്ചു.

Image may contain: 1 person

രാവിലെ 9.32 നാണ് ചിത്രം നീക്കം ചെയ്തത്. ഉത്തരവാദിയായ ജീവനക്കാരൻ രേഖാമൂലം മാപ്പ് പറഞ്ഞു. ഏകദേശം 15 മിനിറ്റോളം ഇത് ഓൺലൈനിലുണ്ടായിരുന്നു.

ഫെയ്സ്ബുക്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പേജ് 2.79 ലക്ഷത്തിലധികം പേർ പിന്തുടരുന്നുണ്ട്.

തെറ്റ് പറ്റിയ ഉദ്യോഗസ്ഥന്റെ കാര്യത്തിൽ മറ്റ് ഉദ്യോഗസ്ഥർ അനുഭാവപൂർണമായ സമീപനമാണ് എടുത്തിരിക്കുന്നത്; ഇത് മനഃപൂർവം സംഭവിച്ച ഒരു തെറ്റല്ലെന്ന് അവർ വിശ്വസിക്കുന്നു.