ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നവര്‍ക്ക് എതിരെ നടപടി വൈകരുതെന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പിലെ മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരം ഉണ്ടോ എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച്.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നാളെ കോടതിയില്‍ ഹാജരായി വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.
മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ഉപദേശക സ്വഭാവത്തില്‍ ഉള്ള നോട്ടീസ് അയക്കുക മാത്രമാണ് ചെയ്യുന്നത്. തുടര്‍ച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മാത്രം ആണ് പരാതി ഫയല്‍ ചെയ്യാനാവുക എന്ന് കമ്മീഷന്‍ ഇന്ന് കോടതിയെ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനോട് നാളെ നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.
മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് എതിരെ നടപടി വൈകരുത് എന്ന് കോടതി നിര്‍ദേശിച്ചപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ തങ്ങളുടെ പോരായ്മ കോടതി മുമ്പാകെ വ്യക്തമാക്കിയത്. യോഗി ആദിത്യനാഥിനും മായാവതിയ്ക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്നും കമ്മീഷനോട് കോടതി ചോദിച്ചു.