'പദ്മാവത്' റിലീസ് ചെയ്താല്‍ ദീപികയെ ജീവനോടെ കുഴിച്ച് മൂടും, ഭീഷണിയുമായി രജ്പുത് നേതാവ്

പദ്മാവത് റിലീസ് ചെയ്താല്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും ദീപികയെയും ജീവനോടെ കുഴിച്ചു മൂടുമെന്ന് രജ്പുത് നേതാവിന്റെ ഭീഷണി. സ്വയം പ്രഖ്യാപിത രജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോം. സിഎന്‍എന്‍ ന്യൂസ്18 നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഭീഷണി ഉയര്‍ത്തിയത്.

പദ്മാവത് റിലീസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് നേതാവ് വധഭീഷണി ഉയര്‍ത്തിയത്. പദ്മാവതിയെ ദേവിയായി ആരാധിക്കുന്നവരാണ് ഞങ്ങള്‍, അതുകൊണ്ടുതന്നെ പദ്മാവത് സിനിമയെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ഞങ്ങളുടെ മുന്‍ഗാമികള്‍ അവരെ ആരാധിച്ചിരുന്നു.ഞങ്ങളും ആരാധിക്കുന്നു.ഇനി വരുന്ന തലമുറയും അവരെ ആരാധിക്കുമെന്നും സോം പറയുന്നു.

സുപ്രീംകോടതിയില്‍ വിശ്വാസവും ബഹുമാനവുമുണ്ട് .അതുപോലെ സുപ്രീം കോടതിയും ഞങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്നും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും ചെയ്യണമെന്ന് സോം പറയുന്നു.

ജനുവരി 25 ന് പദ്മവതിന്റെ റിലീസ തിയ്യതി പ്രഖ്യാപിച്ചതോടെ ബിജെപി അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമിയെ സംസ്ഥാനങ്ങള്‍ക്ക് വിലക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

എന്നാല്‍ വിധി വന്നയുടനെ സിനിമയ്ക്ക് നേരെ കര്‍ണിസേന പ്രവര്‍ത്തകര്‍ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ബീഹാറിലെ തിയറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.