രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്ക് 'തണ്ടി'യല്ലെന്ന് വരുണ്‍ ഗാന്ധി, അടുത്ത 20 വര്‍ഷം പ്രധാനമന്ത്രിയാവില്ലെന്നും കൂടെപ്പിറപ്പ്

രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ മോദിക്ക് ഭീഷണിയല്ലെന്ന് വരുണ്‍ ഗാന്ധി. സാധാരണ തന്റെ കൂടെപിറപ്പുമാരെ കുറിച്ച് മറുത്തൊന്നും പറയാത്ത ആളാണ് വരുണ്‍ ഗാന്ധി. ഇന്ത്യ ടുഡെയില്‍ നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ അടുത്ത 20 വര്‍ഷം പ്രധാനമന്ത്രിയാവില്ല എന്ന വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശിലെ പിലിഫിത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് വരുണ്‍ ഗാന്ധി. “ഞാന്‍ ഒരു പ്രവാചകനല്ല. പക്ഷെ അടുത്ത 10-20 വര്‍ഷക്കാലം എന്തായാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതണ്ട”- വരുണ്‍ പറഞ്ഞു. കസിനോട് ആദരവുണ്ടെന്നും എന്നാല്‍ ബന്ധം തികച്ചും ഔപചാരികമാണെന്നും വരുണ്‍ വ്യക്തമാക്കി. ബി ജെ പി വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിച്ചതായി കരുതണമെന്നും മോദി മത്സരത്തിന്റെ കാര്യത്തില്‍ രാഹുലിനേക്കാളും ഏറെ മുമ്പിലാണെന്നും വരുണ്‍ വ്യക്തമാക്കി.

2014 ല്‍ ബിജെപിയുടെ പ്രചാരകനായിരുന്നുവെങ്കിലും പിന്നീട് അമേഠിയില്‍ രാഹുല്‍ നടത്തിയ വികസനപ്രവര്‍ത്തനത്തെ പരസ്യമായി പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ ബിജെപിയില്‍ മോദി തന്നെ വരുണിനെ ഒതുക്കുകയും പാര്‍ട്ടി ഔദ്യോഗിക സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. മോദിയുടെ കൊല്‍ക്കത്ത റാലിയില്‍ സാധാരണ പ്രവര്‍ത്തകന്റെ റോളാണ് വരുണിന് നല്‍കിയത്. കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. പിന്നീടാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയത്.