വരവര റാവുവിന് കോവിഡ് സ്ഥിരീകരിച്ചു

സർക്കാർ നടത്തുന്ന ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി. വരവര റാവു(81)വിന് കോവിഡ് -19 സ്ഥിരീകരിച്ചു.

മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന എഴുത്തുകാരനും കവിയുമായ വരവര റാവുവിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബവും കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. തുടർന്ന് വരവര റാവുവിന് തലച്ചുറ്റല്‍ അനുഭവപ്പെട്ടതിനു പിന്നാലെ ജൂലൈ 13 ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച്‌ ന്യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

എൽഗാർ പരിഷത്ത് കേസിൽ വരവര റാവു 2018 മുതൽ ജയിലിലാണ്. 81 കാരനായ വരവര റാവുവിനെ മെയ് മാസത്തിൽ ജയിലിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് സർക്കാർ നടത്തുന്ന ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിസ്ചാർജ് ചെയ്തു.

വരവര റാവുവിന്റെ ആരോഗ്യനില സംബന്ധിച്ച് ജയിൽ അധികൃതർ അലംഭാവം കാണിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇടക്കാല ജാമ്യത്തിനുള്ള റാവുവിന്റെ അപേക്ഷ കഴിഞ്ഞ മാസം പ്രത്യേക കോടതി നിരസിച്ചു, അദ്ദേഹത്തിന്റെ അപ്പീൽ ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കും.