തൃശൂരിനായി ശ്രമിച്ചത് പല തവണ, സഭയുടെ അനുഗ്രഹാശിസുകളുണ്ടെങ്കിലും ചീട്ടു വെട്ടി ജില്ലാനേതൃത്വം, ഒടുവില്‍ ദേശസ്‌നേഹം വഴിഞ്ഞൊഴുകി വടക്കന്‍ ബി.ജെ.പിയിലേക്ക്

കത്തോലിക്ക സഭയുടെ ആശീര്‍വാദത്തോടെ രണ്ടിലേറെ തവണ തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങിയെങ്കിലും ടോം വടക്കനെ സംസ്ഥാന കോണ്‍ഗ്രസ് വെട്ടുകയായിരുന്നു. 2004 ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ടീമിലെ ആള്‍ എന്ന നിലയ്ക്കാണ് അതുവരെ ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വടക്കന്‍ ഒരു സുപ്രഭാതത്തില്‍ തൃശൂരില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി യായി രംഗത്തെത്തിയത്.

സഭയില്‍ നിന്നും പാര്‍ട്ടിയില്‍ വന്‍സമ്മര്‍ദ്ദമുണ്ടാക്കി കൊണ്ടായിരുന്നു വടക്കന്റെ വരവ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുവനിരയെ വാര്‍ത്തെടുത്ത് സംഘടന സംവിധാനം ശക്തിപ്പെടുത്തുന്ന കാലം. എ ഐ സി സി ജനറല്‍ സെക്രട്ടറിയായ വടക്കന്‍ സോണിയ ഗാന്ധിയുമായുള്ള അടുപ്പവും അന്ന് തൃശൂര്‍ അതിരൂപതയെ ബോധ്യപ്പെടുത്തിയതോടെ  സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യം സഭ തന്നെ ഏറ്റെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ഹോട്ട്‌ലൈന്‍ കണക്ഷന്‍ എന്നാണ് സഭ ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാല്‍ നൂലില്‍ കെട്ടിയിറങ്ങുന്ന സ്ഥാനാര്‍ത്ഥി വേണ്ടെന്ന് തൃശൂര്‍ ഡിസിസിയും ജനസമ്മതിയില്ലാത്തവര്‍ മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന പാര്‍ട്ടിയും നിലപാടെടുത്തതോടെ വടക്കന്‍ ഡല്‍ഹിയിലേക്ക് സ്വയം വലിയുകയായിരുന്നു.

സോണിയ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കള്‍ അണിനിരന്ന വേദിയില്‍ വടക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡണ്ട് നടത്തിയ പ്രസംഗവും അന്ന് വിവാദമായിരുന്നു. എ ഐ സി സി യിലെ തൂപ്പുകാര്‍ക്കും ചായ കൊണ്ട് വരുന്നവര്‍ക്കും സീറ്റ് നല്‍കാനാവില്ലെന്നായിരുന്നു 2009 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന പ്രാദേശിക നേതാക്കളുടെ ദേശീയ സമ്മേളനത്തില്‍ ഉടുമ്പഞ്ചോല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹിന്ദിയില്‍ പ്രസംഗിച്ചത്.

പിന്നീട് രണ്ടാം യുപി എ കാലത്തും കഴിഞ്ഞ തിരഞ്ഞെടുപ്പിലും ചില ചരടുവലികള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.പിന്നെയാണ് വക്താവായി നേതൃത്വം സ്ഥാനക്കയറ്റം കൊടുക്കുന്നത്. ഇതോടെ ചാനല്‍ ചര്‍ച്ചകളിലും മറ്റും സജീവമായി ജീവിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ പദവി കൂടി നഷ്ടമായതോടെ ശരിക്കും പണിയില്ലാതെ ഡല്‍ഹിയില്‍ അലയേണ്ട സ്ഥിതിയിലായി വടക്കന്.

പാര്‍ട്ടി സോണിയ ഗാന്ധിയുടെ കൈയില്‍ നിന്ന് രാഹുല്‍ ഏറ്റെടുത്തതോടെ വടക്കന് നില്‍ക്കള്ളിയില്ലാതായി.ഇക്കുറി പുതിയ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പോലും പരിഗണിക്കാതായപ്പോള്‍ പിന്നെ മോദിയുടെ വികസന അജണ്ടയിലും അതിരു കവിഞ്ഞ ദേശസ്‌നേഹത്തിനു മുമ്പിലും തല കുനിക്കുകയായിരുന്നു ഈ അതികായന്‍.