സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയ്യാറെന്ന്

മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിഖ് കാപ്പന് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിക്കാരായ പത്രപ്രവര്‍ത്തക യൂണിയന്‍ കോടതിയില്‍ ആവശ്യപ്പെടും.

നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയ്യാറാണെന്ന് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറിയിച്ചു.

നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ്, നുണപരിശോധന തുടങ്ങി ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാന്‍ തയ്യാറാണെന്ന് സുപ്രീംകോടതിയെ അറിയിക്കാന്‍ അഭിഭാഷകനായ വില്‍സ് മാത്യുവിനെ സിദ്ദിഖ് കാപ്പന്‍ ചുമതലപ്പെടുത്തിയിരുന്നു.

യൂണിയന്റെ ഡല്‍ഹി ഘടകം പ്രസിഡന്റ് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.