'ബി.ജെ.പി നേതാവ് തട്ടിക്കൊണ്ടു പോയി' ; രാജസ്ഥാനിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയെ ഹാജരാക്കാൻ സർക്കാരിനോട് സുപ്രീം കോടതി

കാണാതായി ആറ് ദിവസത്തിന് ശേഷം കണ്ടെത്തിയ ഉത്തർപ്രദേശിൽ നിന്നുള്ള യുവതിയെ ഉടൻ ഹാജരാക്കുവാൻ യു.പി സർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം. ശനിയാഴ്ച മുതൽ കാണാതായ 23 – കാരിയായ നിയമ വിദ്യാർത്ഥിനിയെ രാജസ്ഥാനിൽ നിന്നും കണ്ടെത്തിയെന്നും വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

“അവളുടെ കൃത്യമായ സ്ഥലം ഇപ്പോൾ കണ്ടെത്തുക. കോടതിയിൽ ഹാജരാകാൻ എത്ര സമയമെടുക്കും,” അഞ്ച് മിനിറ്റിനുള്ളിൽ വിവരങ്ങൾ നൽകാൻ യുപി സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

യുവതിയുടെ കൃത്യമായ സ്ഥാനം ഫത്തേപൂർ സിക്രി ആണെന്നും ഡൽഹിയിൽ എത്താൻ രണ്ടര മണിക്കൂർ എടുക്കുമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ മറുപടി നൽകി.

പെൺകുട്ടി ഹാജരായാൽ ജസ്റ്റിസുമാരായ ആർ. ബാനുമതി, എ എസ് ബൊപണ്ണ എന്നിവർ പെൺകുട്ടിയുമായി ക്യാമറയുടെ സാന്നിദ്ധ്യത്തിൽ സംവദിക്കും, തുടർന്ന് കേസിന്റെ തുറന്ന കോടതി വാദം കേൾക്കും.

ഉത്തർപ്രദേശിലെ ഷാജഹാൻപൂർ പട്ടണത്തിൽ നിന്ന് ആറു ദിവസമായി കാണാതായ 23- കാരിയായ നിയമ വിദ്യാർത്ഥിനിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തിയതായി നേരത്തെ പൊലീസ് അറിയിച്ചിരുന്നു. പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ആണ് ഇത്. ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതായും തട്ടിക്കൊണ്ടു പോയതായും യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ഷാജഹാൻപൂർ പോലീസ് ചിന്മയാനന്ദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തട്ടിക്കൊണ്ടു പോകൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ ലൈംഗിക പീഡന ആരോപണം നേരിട്ട ചിന്മയാനന്ദിനെതിരെ വിദ്യാർത്ഥിനിയെ കാണാതായ കേസിൽ സ്വമേധയാ നടപടിയെടുക്കാനുള്ള അപേക്ഷ സുപ്രീം കോടതി പരിഗണിച്ചിരുന്നു. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ ഒരു കൂട്ടം വനിതാ അഭിഭാഷകർ ആണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയത്. കേസ് സുപ്രീം കോടതി സ്വമേധയാ അവലോകനം ചെയ്യണമെന്നായിരുന്നു ഇവരുടെ അപേക്ഷ.

72- കാരനായ ചിന്മയാനന്ദിന് ഷാജഹാൻ‌പൂരിൽ‌ വിശാലമായ ആശ്രമമുണ്ട്, കൂടാതെ അഞ്ച് കോളജുകളും നടത്തുന്നുണ്ട്. ഹരിദ്വാറിലും ഋഷികേശിലും അദ്ദേഹം ആശ്രമങ്ങൾ നടത്തുന്നുണ്ട്. ഔദ്യോഗിക കണക്കുകളൊന്നും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ‘സാമ്രാജ്യത്തിന്’ കോടിക്കണക്കിന് രൂപയുടെ ആസ്തി കണക്കാക്കുന്നുണ്ട്. 1999- ലാണ് ഒരു തിരഞ്ഞെടുപ്പിൽ അവസാനമായി വിജയിച്ചതെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.