'രാഹുലിനെ പിന്തുണയ്ക്കൂ'; പ്രധാനമന്ത്രി പദത്തിന് പിന്തുണ തേടി തമിഴ്നാട്ടിലെത്തിയ ചന്ദ്രശേഖര റാവുവിന് സ്റ്റാലിന്‍റെ ഉപദേശം

കേന്ദ്രത്തില്‍ ബിജെപിയ്‌ക്കോ കോണ്‍ഗ്രസിനോ സര്‍ക്കാരുണ്ടാക്കാനുള്ള മേല്‍ക്കൈ കിട്ടാതെ വരുന്ന അവസ്ഥയില്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് പ്രധാന താരമായി കുതിച്ചുയരാനുള്ള തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ ഞെട്ടിച്ച് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍.

മുന്നണി രൂപീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ കണ്ട കെ.സി.ആറിനോട് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സ്റ്റാലിന്‍ ഉപദേശിച്ചതായി ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ്-ബി.ജെ.പി ഇതര ഫെഡറല്‍ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് തിരക്കിലായ ചന്ദ്രശേഖരറാവു കഴിഞ്ഞ ആഴ്ച ഇതേ കാര്യവുമായി മുഖ്യമന്ത്രി പിണറായിയേയും സന്ദര്‍ശിച്ചിരുന്നു.

ബിജെപിയോട് എന്നും അടുപ്പം വെച്ചു പുലര്‍ത്തുന്ന റാവുവിന്റെ പ്രധാനമന്ത്രി മോഹത്തിന് ചുട്ട തിരിച്ചടിയാണ് സ്റ്റാലിന്‍ നല്‍കിയത്. “ഇന്നത്തെ നിര്‍ണായക മീറ്റിംഗില്‍ കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കാന്‍ ഞങ്ങളുടെ നേതാവ് എം.കെ സ്റ്റാലിന്‍ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെ പ്രേരിപ്പിച്ചു”- എന്നായിരുന്നു ശരവണന്റെ ട്വീറ്റ്.

ഫെഡറല്‍ മുന്നണി രൂപീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കെ.സി.ആര്‍ നേരത്തേയും സ്റ്റാലിനുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കലായതിനാല്‍ ചര്‍ച്ച നീട്ടി വെയ്ക്കുകയായിരുന്നു. ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദിയൊ മറ്റ് ബി ജെ പി നേതാക്കളോ ഒന്നുപോലും റാവുവിനെയോ ടി ആര്‍ എസ് നേതാക്കളെയോ വിമര്‍ശിച്ചിരുന്നില്ല. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ തിരിച്ചും ഒരു വിമര്‍ശനവും ഉണ്ടായില്ല എന്നതും ബിജെപിയും ടി ആര്‍ എസും തമ്മിലുളള അന്തര്‍ധാര വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ റാവുവിനെ സംശയദൃഷ്ടിയോടെയാണ് ബിജെപി-കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ കാണുന്നത്.

ബി.ജെ.പിയെ താഴെയിറക്കണം എന്ന ഡി.എം.കെയുടെ അഭിപ്രായത്തോട് കെ.സി.ആര്‍ യോജിച്ചതായും, അതിനായി വേണമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി തെലങ്കാന രാഷ്ട്രസമിതിയിലെ ഉന്നതനേതാക്കളെ ഉദ്ധരിച്ച് ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ടു ചെയ്യുന്നു.

തമിഴ്‌നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം വമ്പിച്ച നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശം ആദ്യം മുമ്പോട്ടു വെച്ചതും ഡി.എം.കെ നേതാവ് സ്റ്റാലിന്‍ ആയിരുന്നു.