'സനാതന ധര്‍മ്മ'ത്തില്‍ ഇനി സംസാരം വേണ്ട; ബിജെപി മുതലെടുപ്പ് നടത്തുന്നു; സഖ്യകക്ഷികളോടും പ്രവര്‍ത്തകരോടും നിര്‍ദേശിച്ച് എംകെ സ്റ്റാലിന്‍

‘സനാതന ധര്‍മ്മ’ത്തെക്കുറിച്ചുള്ള വിവാദങ്ങളില്‍ ഇനി പ്രതികരിക്കേണ്ടെന്ന് ഡിഎംകെ സഖ്യകക്ഷികളോടും പ്രവര്‍ത്തരോടും നിര്‍ദേശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഇതു സംബന്ധിച്ചുള്ള എല്ലാ വാദപ്രതിവാദം ഉടന്‍ അവസാനിപ്പിക്കണം. വിവാദത്തില്‍ ബിജെപി മുതലെടുപ്പ് നടത്തുകയാണ്.

ഡിഎംകെ കേന്ദ്രസര്‍ക്കാറിന്റെ ഭരണപരാജയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദേഹം നിര്‍ദേശിച്ചു. ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധര്‍മത്തെ’ പരാമര്‍ശത്തിന് മറുപടി നല്‍കാന്‍ ദിവസങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരോട് നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് വിവാദത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സ്റ്റാലിന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വിഷയം വിവാദമാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് പ്രധാനമന്ത്രിയും ബിജെപിയും ശ്രമിക്കുന്നതെന്ന് ഒരു കേന്ദ്രമന്ത്രി ജനശ്രദ്ധ തിരിക്കാന്‍ എല്ലാ ദിവസവും മനഃപൂര്‍വം ഈ വിഷയം ഉന്നയിക്കുകയാണ്. ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുവെന്നും അദേഹം ആരോപിച്ചു.

അഴിമതിയും ഭരണപരാജയവും മറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രത്തില്‍ നമ്മുടെ ആളുകള്‍ വീഴരുത്. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും സ്റ്റാലിന്‍ സഖ്യകക്ഷികളോടും പ്രവര്‍ത്തകരോടും നിര്‍ദേശിച്ചു.