കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധി

വിവരാവകാശ നിയമത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കാണുന്നതെന്നും അവര്‍ ആരോപിച്ചു. വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയ സാഹചര്യത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം. വളരെയധികം ചര്‍ച്ചകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് പാര്‍ലിമെന്റ് വിവരാവകാശ നിയമം ഏകകണ്ഠമായി പാസ്സാക്കിയത്. എന്നാല്‍ ഇപ്പോള്‍ ആ നിയമം
നാശത്തിന്റെ വക്കിലാണ്. വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ടെന്നും സോണിയാ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് വിവരാവകാശ നിയമഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കിയത്. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ വിവരാവകാശ കമ്മീഷണര്‍മാരുടെ പ്രവര്‍ത്തന കാലാവധിയും ശമ്പളവും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിജപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളാണ് ബില്ലിന്റെ ഉള്ളടക്കം.

വിവരാവകാശനിയമത്തില്‍ വെള്ളംചേര്‍ക്കാനുള്ള നീക്കമാണ് ഇതെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. തുടര്‍ന്ന് 79-നെതിരേ 218 വോട്ടിനണ് ബില്‍ പാസായത്.