ബിജെപി റാലിക്കിടെ തൊഴിലില്ലായ്‌മയിൽ പ്രതിഷേധിച്ച് രാജ്‌നാഥ് സിംഗിനെതിരെ മുദ്രാവാക്യം

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രസംഗം ആരംഭിക്കാൻ തുടങ്ങവെ തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളികളുമായി യുവാക്കൾ. തുടർന്ന് വേദിയിലിരുന്ന മന്ത്രി എന്താണ് പ്രശ്നമെന്ന് അന്വേഷിക്കുകയും യുവാക്കൾക്ക് സൈന്യത്തിൽ റിക്രൂട്ട്‌മെന്റ് വേണമെന്നാണ് ആവശ്യമെന്ന് മറുപടി ലഭിക്കുകയും ചെയ്തു.

“സൈന്യത്തിൽ റിക്രൂട്ട്‌മെന്റ് ആരംഭിക്കുക”, “ഞങ്ങളുടെ ആവശ്യം നിറവേറ്റുക” എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ. തുടർന്ന് “വിഷമിക്കേണ്ട, ആവശ്യം നടപ്പിലാക്കും” എന്ന് പറഞ്ഞ് പ്രതിഷേധിക്കുന്ന യുവാക്കളെ രാജ്‌നാഥ് സിംഗ് സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“നിങ്ങളുടെ ആശങ്ക ഞങ്ങളുടേത് കൂടിയാണ്. കൊറോണ വൈറസ് കാരണം കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു,” സംസ്ഥാനത്തെ ഗോണ്ട ജില്ലയിൽ നടന്ന റാലിയിൽ രാജ്‌നാഥ് സിംഗ് വിശദീകരിച്ചു.

തുടർന്ന് രാജ്‌നാഥ് സിംഗിന്റെ നിർബന്ധത്തിനു വഴങ്ങി യുവാക്കൾ “ഭാരത് മാതാ കീ ജയ്” എന്ന് മുദ്രാവാക്യം വിളിച്ചു. “യുപിയിൽ വീണ്ടും അധികാരത്തിൽ വന്നാൽ, ബി ജെ പി സർക്കാർ എല്ലാ വർഷവും ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടർ നൽകും,” രാജ്‌നാഥ് സിംഗ് പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രകടനപത്രിക പുറത്തിറക്കിയ ബിജെപി, സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരാൾക്കെങ്കിലും ജോലിയോ സ്വയംതൊഴിൽ അവസരമോ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ട് റൗണ്ട് വോട്ടെടുപ്പ് പൂർത്തിയായി. സംസ്ഥാനത്തെ 16 ജില്ലകളിലെ 59 നിയമസഭാ സീറ്റുകളിലേക്കാണ് ഞായറാഴ്ച മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.