സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഒരു സ്ത്രീയടക്കം നാല് പേര്‍ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര്‍ കസ്റ്റഡിയില്‍. കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയാണ് കസ്റ്റഡിയിലുള്ള സ്ത്രീ.

പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കരിമ്പന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

അയല്‍ ഗ്രാമത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പൊലീസ് അറിയിച്ചു. ദളിത് പെണ്‍കുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്തിട്ടുണ്ട്.