വിദേശത്ത് നിന്നും എത്തുന്നവർക്ക് ഏഴ് ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ

വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഏഴ് ദിവസത്തെ ക്വാറന്‍റൈന് പിന്നാലെ ഏഴ് ദിവസം വീടുകളിൽ സമ്പർക്കവിലക്കിൽ കഴിയുകയും വേണം. കേന്ദ്ര ആരോഗ്യ മന്ത്രാലയയമാണ് പുതിയ മാർഗ്ഗനിർദ്ദേശം ഇറക്കിയത്. ഓഗസ്റ്റ് എട്ട് മുതലാണ് പുതിയ മാർഗനിർദേശം നിലവിൽ വരിക. അതേസമയം, സംസ്ഥാനങ്ങൾക്ക് സ്വന്തം നിലക്ക് ക്വാറന്‍റൈൻ മാനദണ്ഡങ്ങൾ ആവിഷ്കരിക്കാമെന്നും മാർഗരേഖയിൽ പറയുന്നു.

മറ്റ് അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് വരുന്നവർ, 10 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കൊപ്പം വരുന്ന രക്ഷിതാക്കൾ എന്നിവർക്ക് ക്വാറന്‍റൈൻ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർ വീടുകളിൽ 14 ദിവസം സ്വയം സമ്പർക്കവിലക്കിൽ കഴിഞ്ഞാൽ മതി.

ക്വാറന്‍റൈൻ ഇളവ് ആവശ്യമുള്ളവർ യാത്രക്ക് 72 മണിക്കൂർ മുമ്പായി www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷിക്കണം. അർഹത പരിശോധിച്ചാണ് ഇളവ് നൽകുക. ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ ഇളവുണ്ട്. യാത്ര തുടങ്ങുന്നതിന് 96 മണിക്കൂറിനുള്ളിൽ ഈ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചിരിക്കണം.

വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരെ തെർമൽ പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ യാത്രക്ക് അനുവദിക്കൂ. റോഡ് മാർഗം എത്തുന്നവർക്കും ഇതേ പ്രോട്ടോകോൾ നടപ്പാക്കും. യാത്രക്കിടെ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.