ഇന്ധന ക്ഷാമം; സ്‌കൂളുകളും ഓഫീസുകളും അടയ്ക്കാനൊരുങ്ങി ശ്രീലങ്ക

ഇന്ധനക്ഷാമം രൂക്ഷമായതിനാൽ സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടച്ചിടാനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. തിങ്കളാഴ്ച്ച മുതലാണ് അടച്ചിടൽ. ആരോഗ്യമേഖലയിലെ ജീവനക്കാർ പതിവുപോലെ ജോലിക്കെത്തണം. കൊളംബോ നഗരപരിധിയിലെ സർക്കാർ സ്‌കൂളുകളും സർക്കാർ അംഗീകൃത സ്വകാര്യ സ്‌കൂളുകളും അടുത്തയാഴ്ച തുറക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ. ഓൺലൈൻ ക്ലാസുകൾക്ക് അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്ലാസുകൾ ഓൺലൈനാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യണമെന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ധന വിതരണത്തിലെ കടുത്തപ്രതിസന്ധി, പൊതുഗതാഗതത്തിന്റെ കുറവ്, സ്വകാര്യ യാത്രാസംവിധാനങ്ങളുടെ അപ്രായോഗികത എന്നിവ കണക്കിലെടുത്താണ് തീരുമാനം. സ്കൂൾ ബസുകൾ പലതും ഓടാൻ കഴിയാത്ത സാഹചര്യമാണ്. പകൽ വൈദ്യുതിയുമില്ല. സർക്കാർ അടുത്തിടെ കമ്പനികൾക്ക് 2.5% സാമൂഹിക സേവന നികുതി ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച അവധിയും പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ചമുതൽ ഓഫീസുകളിൽ അത്യാവശ്യം ജീവനക്കാർമാത്രം ഹാജരായാൽ മതിയെന്ന് പൊതുഭരണ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. മരുന്നിന്റെയും ഉപകരണങ്ങളുടെയും ലഭ്യതക്കുറവുമൂലം തിങ്കളാഴ്ചമുതൽ ശസ്ത്രക്രിയകൾ കുറയ്ക്കുമെന്ന് സർക്കാർ ആശുപത്രികളിലെ ഹൃദ്രോഗവിദഗ്ധർ വ്യക്തമാക്കി

വിദേശ നാണയശേഖരം കാലിയായതിനാൽ ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാകാതെ വലിയ പ്രതിസന്ധിയിലാണ് ശ്രീലങ്കൻ ഭരണകൂടം. ഇന്ധനക്ഷാമം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കുന്നതെന്ന് ആഭ്യന്തര, പൊതുഭരണ മന്ത്രാലയം അറിയിച്ചു.