റോയിട്ടേഴ്‌സിലെ മലയാളി മാധ്യമ പ്രവര്‍ത്തക മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക മരിച്ച നിലയില്‍. കാസര്‍ഗോഡ് സ്വദേശിയും ബംഗളൂരു ഓഫീസിലെ സബ് എഡിറ്ററുമായ ശ്രുതിയാണ് മരിച്ചത്. ബംഗളൂരുവിലെ അപ്പാര്‍ട്‌മെന്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്പിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്.

ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തി. ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടികാട്ടിയാണ് ബന്ധുക്കള്‍ രംഗത്ത് എത്തിയത്. അസ്വഭാവിക മരണത്തിന് ബെംഗ്ലൂരു പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. നാട്ടില്‍നിന്ന് അമ്മ ഫോണ്‍ വിളിച്ചിട്ട് പ്രതികരണമുണ്ടാവത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബെംഗളൂരുവില്‍ എന്‍ജിനീയറായ സഹോദരന്‍ നിശാന്ത് അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റിയോട് ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശമശാനത്തില്‍ സംസ്‌കാരം നടത്തി