ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ കോടതിയിലേക്ക് പോകുംവഴി തീകൊളുത്തി

ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ ബലാത്സംഗം ചെയ്യപ്പെട്ട 23 കാരിയായ യുവതിയെ കേസിൽ വാദം കേൾക്കുന്നതിനായി കോടതിയിലേക്ക് പോകും വഴി തീകൊളുത്തി. ഈ വർഷം മാർച്ചിൽ യുവതി തന്റെ ഗ്രാമത്തിൽ നിന്നുള്ള രണ്ട് പുരുഷർക്കെതിരെ ബലാത്സംഗത്തിന് കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ വാദം കേൾക്കുന്നതിനായി പോകും വഴി ഇന്ന് രാവിലെ ഗ്രാമത്തിന് പുറത്ത് വച്ചാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്.

ബലാത്സംഗക്കേസിലെ പ്രതി ഉൾപ്പെടെ മൂന്ന് പേരെ യുവതിയെ തീകൊളുത്തിയതിന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിക്ക് 60-70 ശതമാനം പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു. കൂടുതൽ ചികിത്സയ്ക്കായി ലഖ്‌നൗവിലെ പ്രത്യേക ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

“ഞങ്ങൾക്ക് രാവിലെ വിവരം ലഭിച്ചു. യുവതി പ്രതികളുടെ പേരുകൾ നൽകി. പ്രതിയെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ സംഘത്തെ രൂപീകരിച്ചു. മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടുപേർക്കുള്ള അന്വേഷണം നടക്കുകയാണ്, ” ഉന്നാവോയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിക്രാന്ത് വീർ എൻ.ഡി.ടി.വിയോട് പറഞ്ഞു.

മാർച്ചിൽ, ഉന്നാവോയിലെ തന്റെ പിതൃഗ്രാമത്തിൽ നിന്നുള്ള രണ്ട് പുരുഷന്മാർക്കെതിരെ യുവതി കേസ് നൽകിയിരുന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്നും കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പകർത്തി എന്നുമായിരുന്നു യുവതിയുടെ പരാതി. കോടതിയുടെ ഇടപെടലിനെ തുടർന്ന് റായ് ബറേലി ജില്ലയിലാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.

പ്രതികളിലൊരാളെ പിന്നീട് യുപി പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ന് അറസ്റ്റിലായ രണ്ടാമത്തെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് നൽകിയതായും പൊലീസുകാർ അവകാശപ്പെടുന്നു.