കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി; രണ്ടുപേർ പൊലീസ് പിടിയിൽ

മഹാരാഷ്ട്രയിൽ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ. ചെമ്പൂരിലെ പോസ്റ്റൽ കോളനിയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ (ബാർക്) ക്വാർട്ടേഴ്സിലെ ഫ്ലാറ്റിലാണ് 19കാരിയെ പീഡനത്തിനിരയാക്കിയത്. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന അജിത് കുമാര്‍ യാദവ് എന്ന 26 വയസ്സുകാരനാണ് ഒന്നാം പ്രതി.

അമ്മയ്ക്കും സഹോദരിക്കുമൊപ്പം പല്‍ഘാർ ജില്ലയിലെ ഭോയ്‌സറിലാണ് വിദ്യാര്‍ത്ഥിനി താമസിക്കുന്നത്. ബാര്‍കില്‍ ജോലി ചെയ്യുന്ന അച്ഛനെ കാണാന്‍ പെണ്‍കുട്ടി ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്സില്‍ വരാറുണ്ട്. പ്രതിയുടെ പിതാവും ബാർക്കിലാണ് ജോലിചെയ്യുന്നത്. അതുകൊണ്ടു തന്നെ പെൺകുട്ടിക്ക് അജിത് കുമാറിനെ പരിചയമുണ്ടായിരുന്നു. നവംബർ 15ന് രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് ചെമ്പൂര്‍ പൊലീസ് പറഞ്ഞു.

അന്ന് രാത്രി അജിത് കുമാറിന്‍റെ മാതാപിതാക്കള്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല.അജിത് കുമാറിന്‍റെ മാതാപിതാക്കള്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. പകരം സുഹൃത്തായ ഗോവണ്ടി സ്വദേശിയായ പ്രഭാകര്‍ യാദവ് ഫ്ലാറ്റിലുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്യാൻ ചില ചേരുവകള്‍ വാങ്ങാനാണ് വിദ്യാര്‍ത്ഥിനി അജിത്തിന്‍റെ ഫ്ലാറ്റില്‍ എത്തിയത്. എന്നാൽ അജിത് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ സ്പ്രൈറ്റ് കുടിക്കാന്‍ നല്‍കി.

പിന്നാലെ ബോധരഹിതയായ പെണ്‍കുട്ടിയെ ഇരുവരും മാറിമാറി ബലാത്സംഗം ചെയ്തു. 12:30 ഓടെ ബോധം തിരിച്ചുകിട്ടിയപ്പോൾ, താൻ ബലാത്സംഗത്തിനിരയായി എന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി സ്വന്തം ഫ്ലാറ്റിലേക്ക് ഓടി. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന ചില സുഹൃത്തുക്കളോട് പെണ്‍കുട്ടി സംഭവം പറഞ്ഞു.

നവംബര്‍ 16ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. തുടർന്ന് രണ്ട് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സെക്ഷൻ 376 (ബലാത്സംഗം), 376 (ഡി) (കൂട്ടബലാത്സംഗം) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അജിത്തിനെയും പ്രഭാകറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് ശേഖരിച്ച ശീതള പാനീയത്തിന്റെ സാമ്പിളുകൾ ഫോറൻസിക് വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്. ഇത് തെളിവായി കുറ്റപത്രത്തിൽ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും നവംബർ 20 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.