രാജീവ് ഗാന്ധി വധക്കേസ്; നളിനിയുടെ പരോള്‍ കാലാവധി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി മദ്രാസ് ഹൈക്കോടതി

രാജീവ് ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന്റെ പരോള്‍ കാലാവധി മദ്രാസ് ഹൈക്കോടതി മൂന്നാഴ്ച കൂടി നീട്ടി. ഈ മാസം 25- ന് പരോള്‍ അവസാനിക്കാനിരിക്കേയാണ് പരോള്‍ കാലാവധി ഹൈക്കോടതി നീട്ടി നല്‍കിയത്.

കഴിഞ്ഞമാസം 25-നാണ് മകള്‍ അരിത്രയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഹൈക്കോടതി നളിനിക്ക് പരോള്‍ അനുവദിച്ചത്. ജയിലില്‍ വെച്ചാണ് നളിനി അരിത്രയ്ക്ക് ജന്മം നല്‍കിയത്.

മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. 28 വര്‍ഷമായി തടവില്‍ കഴിയുന്ന നളിനിക്ക് ആദ്യമായിട്ടായിരുന്നു ഇത്ര ദീര്‍ഘമായ പരോള്‍ അനുവദിച്ചത്. ഇരുപത്തിയേഴ് വര്‍ഷത്തിനിടെ 2016- ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിരുന്നത്.

നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000- ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്. 41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998-ല്‍ വധശിക്ഷ വിധിച്ചു. 1999-ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. റോബര്‍ട്ട് പയസ്, ജയകുമാര്‍, നളിനി, രവിചന്ദ്രന്‍ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെ വിട്ടിരുന്നു.