പ്രിയ സഹോദരന്‍ രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് വിറയല്‍ സൃഷ്ടിക്കുകയാണ്, സന്തോഷമുണ്ട്: സ്റ്റാലിന്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുല്‍ ഗാന്ധിയെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ ഗോപണ്ണ നെഹ്റുവിനെ കുറിച്ച് എഴുതിയ ‘മാമനിതാര്‍ നെഹ്റു’ എന്ന പുസ്തകം ചെന്നൈയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. പ്രിയ സഹോദരന്‍ രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തുകയാണ്.

കന്യാകുമാരിയില്‍ നിന്ന് അത് ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് വിറയല്‍ സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റേത് തിരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല. പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ്. അതുകൊണ്ടാണ് ചില വ്യക്തികള്‍ ശക്തമായി എതിര്‍ക്കുന്നത്.

അദ്ദേഹത്തിന്റെ സംസാരം ചിലപ്പോള്‍ നെഹ്റുവിനെ പോലെയാണ്. നെഹ്‌റുവിന്റെ കൊച്ചുമകന്‍ അങ്ങനെ സംസാരിച്ചില്ലെങ്കിലേ അദ്ഭുദമുള്ളു. മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും അനന്തരാവകാശികള്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഗോഡ്സെയുടെ പിന്‍ഗാമികള്‍ക്ക് കയ്‌പേ തോന്നുകയുള്ളു എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.