ട്രംപിന്റെ 'ഡെഡ് ഇക്കോണമി' പ്രയോഗത്തെ തള്ളാതെ രാഹുല്‍ ഗാന്ധി; 'ഒരു വാസ്തവം ട്രംപ് തുറന്നുപറഞ്ഞതില്‍ സന്തോഷം, ഈ ആഗോള സത്യത്തെ അംഗീകരിക്കാന്‍ മടിക്കുന്നത് ബിജെപി സര്‍ക്കാര്‍ മാത്രം'

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ഡെഡ് എക്കണോമി’ പ്രയോഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെ ‘നിര്‍ജ്ജീവ സമ്പദ്വ്യവസ്ഥ’ എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് വാസ്തവമെന്നാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ മാത്രം അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ഒരു ആഗോള സത്യത്തെയാണ് ട്രംപിന്റെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് ഒരു സത്യം പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇങ്ങനെയാക്കിയത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

‘അദ്ദേഹം പറഞ്ഞത് ശരിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രിക്കും ഒഴികെ എല്ലാവര്‍ക്കും ഇക്കാര്യമറിയാം. പ്രസിഡന്റ് ട്രംപ് സത്യം പറഞ്ഞതിനെ താന്‍ പിന്തുണയ്ക്കുന്നു. ലോകത്തിന് മുഴുവന്‍ അറിയാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിശ്ചലമാണെന്ന്. അദാനിയെ സഹായിക്കാനായി ബിജെപി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു. അദാനിക്ക് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി മോദി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധത്തെ കുറ്റപ്പെടുത്തിയാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ഇന്ത്യ റഷ്യയുമായി എന്തു ചെയ്താലും തനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപ് ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ നിര്‍ജ്ജീവമാണെന്ന് പറയുകയായിരുന്നു. രണ്ടുകൂട്ടരും ഒരുമിച്ച് മുങ്ങാന്‍ പോവുകയാണെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കെതിരെ 25 ശതമാനം പകരച്ചുങ്കം ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പരാമര്‍ശവും നടത്തിയത്.

അമേരിക്കയുടെ ഭീഷണികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വഴങ്ങുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ നടപ്പാകുമെന്നും ട്രംപ് പറയുന്നതുപോലെ മോദി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ ഇന്നത്തെ പ്രധാന വിഷയം ഈ സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെയും പ്രതിരോധ മേഖലയേയും വിദേശനയത്തെയും നശിപ്പിച്ചുവെന്നതാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മാധ്യമങ്ങളോട് പ്രതികരിച്ച ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടേയും രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കൊന്നു എന്ന് ആരോപിച്ചു. ‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മരിച്ചു. മോദി അതിനെ കൊന്നു. എന്നാണ് എക്‌സ് പോസ്റ്റിന് അദ്ദേഹം നല്‍കിയ തലക്കെട്ട്. പിന്നാലെ അക്കമിട്ട് ഓരോ കാര്യങ്ങളായി നിരത്തി.

  • 1. അദാനി-മോദി പങ്കാളിത്തം
    2. നോട്ട് നിരോധനവും തെറ്റായ ജിഎസ്ടിയും
    3. അസംബ്ലിള്‍ ഇന്‍ ഇന്ത്യ പദ്ധതി പരാജയപ്പെട്ടു
    4. എംഎസ്എംഇകള്‍ തുടച്ചുനീക്കപ്പെട്ടു
    5. കര്‍ഷകരെ തകര്‍ത്തു

തൊഴിലില്ലാത്ത അവസ്ഥയുണ്ടാക്കി മോദി ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് പോസ്റ്റ് ചെയ്തു.