'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാനായി 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ. താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും പാർട്ടി ഘടകങ്ങളുടെയും വികാരം മനസ്സിലാക്കാനായി 234 മണ്ഡലങ്ങളിലേക്കും കമ്മിറ്റി അംഗങ്ങളെ അയയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ അറിയിച്ചു.

പാർട്ടി പ്രവർത്തകരെ കേട്ട് അവരുടെ കാഴ്ചപ്പാടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിറ്റി അംഗങ്ങൾക്ക് സ്റ്റാലിൻ നിർദേശം നൽകി. ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സ്റ്റാലിൻ്റെ നിർദേശം. റിപ്പോർട്ട് പഠിച്ച ശേഷം ജൂൺ അവസാനത്തോട പാർട്ടിയിൽ തിരുത്തൽ നടപടികളും പരിഷ്കാരങ്ങളും നടത്താനാണ് ഡിഎംകെയുടെ തീരുമാനം.

‘ഡോക്ടറോട് കള്ളം പറയരുതെന്ന് ആളുകൾ പറയാറുണ്ട്. ഞാൻ ഇപ്പോൾ ആ നിലയിലാണ്. എന്നിൽനിന്ന് ഒന്നും ഒളിക്കരുത്. രോഗം വ്യക്തമായി തിരിച്ചറിഞ്ഞ ശേഷം മാത്രമേ യഥാർഥ മരുന്ന് നൽകാനാകൂ’ സ്റ്റാലിൻ പറഞ്ഞു.

Read more

രണ്ടു പേരടങ്ങുന്ന സംഘമാണ് ഓരോ പ്രവർത്തകനെയും കാണുക. കമ്മിറ്റി അംഗങ്ങൾ വിവരങ്ങളുടെ രഹസ്യാത്മകത കാത്തുസൂക്ഷിക്കണമെന്നും ഏതെങ്കിലും തരത്തിൽ പുറത്തുവിടുന്നത് ഈ പ്രക്രിയ പരാജയപ്പെടാൻ കാരണമാകുമെന്നും സ്റ്റാലിൻ പറഞ്ഞു.