ആര്‍ക്കും അഭിപ്രായം പറയാം; ദീപിക പദുക്കോണിന് പിന്തുണയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ജെ.എന്‍.യുവില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച ദീപിക പദുക്കോണിനെതിരെ ട്വിറ്ററില്‍ ബോയ്ക്കോട്ട് ഹാഷ് ടാഗുകള്‍ നിറയുമ്പോള്‍ പിന്തുണയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.

“കലാകാരന്മാര്‍ എന്നല്ല, ഏതൊരു സാധാരണക്കാരനെയും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും എവിടെയും പോകുന്നതിനും എതിര്‍പ്പ് ഉണ്ടാകരുത്” പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ജെഎന്‍യു പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ബോളിവുഡ് നടി ദീപിക പദുക്കോണ്, കനയ്യ കുമാര്‍ നന്ദി അറിയിച്ചിരുന്നു. റാലിയില്‍ നേരിട്ടെത്തിയ ദീപികയുടെ ധൈര്യത്തെ പ്രശംസിച്ചു കൊണ്ടാണ് കനയ്യ ട്വീറ്റ് ചെയ്തത്.

“ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കും നന്ദി എല്ലാ ഭാവുകങ്ങളും. ഇന്ന് നിങ്ങളെ അധിക്ഷേപിക്കുകയോ ട്രോളുകയോ ചെയ്യും. പക്ഷേ നിങ്ങളുടെ ധൈര്യത്തിനും ഇന്ത്യയുടെ ആശയത്തിന് ഒപ്പം നിന്നതിനും ചരിത്രം നിങ്ങളെ ഓര്‍മ്മിക്കും” കനയ്യ ട്വീറ്റ് ചെയ്തു.

ഇതേ സമയം ബി.ജെ.പി നേതാവ് ദീപിക പദുക്കോണിന്റെ വരാനിരിക്കുന്ന സിനിമ “ചാപക്” ബഹിഷ്‌കരിക്കാന്‍  ആവശ്യപ്പെട്ടു. ദക്ഷിണ ഡല്‍ഹി ബിജെപി എംപി രമേശ് ബിദുരിയാണ് ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തിയത്.

ഞായറാഴ്ച നടന്ന അക്രമത്തില്‍ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 31 വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും രണ്ട് ഗാര്‍ഡുമാര്‍ക്കുമാണ് പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദീപിക പദുക്കോണും അനുരാഗ് കശ്യപും അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.