'പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം'; എന്‍ഐഎ അമിത് ഷായ്ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍, എന്‍ഐഎ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടും എന്നാണ് സൂചന.

അറസ്റ്റിലുള്ള വരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും എന്നാണ് എന്‍ഐഎ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

എന്‍ഐഎ രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണമെന്നുള്ളതാണ് ശ്രദ്ധേയം. കര്‍ണാടകയിലും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ഇഡി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന് ഇഡി ആരോപിച്ചു. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം ഉള്ളത്. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈയില്‍ ബീഹാറില്‍ നടന്ന റാലിക്കിടെ മോദിയെ വധിക്കാന്‍ നീക്കം നടത്തി എന്നാണ് ഇഡി പറയുന്നത്.

ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ശ്രമിച്ചതായി എന്‍ഐഎ  പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്ന പരാമര്‍ശവും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പരോക്ഷമായി റിമാന്റ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ സൂചിപ്പിക്കുന്നുണ്ട്. യുവാക്കളെ ഐഎസ്ഐഎസ്, ലഷ്‌കര്‍-ഇ-തോയ്ബ, അല്‍ ഖയ്ദ മുതലായ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രേരിപ്പിക്കുന്നതായും രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.