ഗോവയില്‍ രാഷ്ട്രീയനാടകങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു; മൂന്ന് എം.എല്‍.എമാരുള്ള പാര്‍ട്ടിക്ക് മുഖ്യമന്ത്രിപദം വേണമെന്ന് ആവശ്യം, ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം തുടങ്ങി

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചതിന് പിന്നാലെ ഭൂരിപക്ഷമില്ലെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബിജെപിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമം ഊര്‍ജ്ജിതമാക്കി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയടക്കമുള്ള നേതാക്കളെ ഞായറാഴ്ച തന്നെ ബി ജെ പി രംഗത്തിറക്കിയിരുന്നു. പരീക്കര്‍ നാലു തവണയാണ് ഗോവയുടെ മുഖ്യമന്ത്രി പദമലങ്കരിച്ചത്.

അന്നൊന്നും സഖ്യകക്ഷികളെ പരിഗണിച്ചിരുന്നില്ലെന്നും പുതിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നുമാണ് സഖ്യകക്ഷികളായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവര്‍ ആവശ്യപ്പെടുന്നത്. മൂന്ന് എം എല്‍ മാര്‍ കൂട്ടുള്ള എം ജി പി നേതാവ് സുദിന്‍ ധവലികര്‍ മുഖ്യമന്ത്രിയാകാനുള്ള സന്നദ്ധത ഗഡ്കരിയെ അറിയിക്കുകയും ചെയ്തതോടെ ബിജെപി വെട്ടിലായി. ഇതിനിടെ ഫോര്‍വേഡ് പാര്‍ട്ടിയിലെ വിജയ് സര്‍ദേശായിയും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. ബിജെപിയ്ക്ക അല്ല തങ്ങള്‍ പിന്തുണ നല്‍കിയിരുന്നതെന്നും പരീക്കര്‍ ഇല്ലാതായതോടെ പിന്തുണയുടെ കാര്യം പുനഃപരിശോധിക്കുമെന്നുമാണ് പാര്‍ട്ടി പറയുന്നത്.

നിലവില്‍ 40 അംഗ നിയമസഭയില്‍ 35 അംഗങ്ങളാണുള്ളത്.ഇതില്‍ കോണ്‍ഗ്രസിന് 14 ഉം ബിജെപിയക്ക് 12 ഉം അംഗങ്ങളാണുള്ളത്. ബിജെപി എം എല്‍ എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തെ തുടര്‍ന്ന് തങ്ങളെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനിടെയാണ് പരീക്കറുടെ മരണം.

മുന്‍ ബിജെപി നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എ യുമായ ദിഗംബര്‍ കാമത്തിനെ തിരിച്ച് പാര്‍ട്ടിയിലെത്തിച്ച് ഭരണം നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഗോവയിലെ ജനകീയ നേതാവിന്റെ മരണം ബിജെപിയെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്.