ഉത്തർപ്രദേശിലേത് കർഷകർക്ക് എതിരായ ആസൂത്രിത ആക്രമണം: രാഹുൽ ഗാന്ധി

ഉത്തർപ്രദേശിലെ അക്രമത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് സർക്കാർ അനുമതി നിഷേധിച്ചു. എന്നാൽ ഇന്ന് താൻ മറ്റ് രണ്ട് നേതാക്കൾക്കൊപ്പം ലക്നൗ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

“ഇന്നലെ പ്രധാനമന്ത്രി ലക്നൗ സന്ദർശിച്ചു, പക്ഷേ അദ്ദേഹം ലഖിംപൂർ ഖേരി സന്ദർശിച്ചില്ല. ഇത് കർഷകർക്കെതിരായ ആസൂത്രിതമായ ആക്രമണമാണ്,” രാഹുൽ ഗാന്ധി തന്റെ സന്ദർശനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

ഞായറാഴ്ച ലഖിംപൂർ ഖേരിയിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകരുടെ മുകളിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ ഒരു എസ്‌യുവി ഓടിച്ചു കയറ്റിയെന്നാണ് ആരോപണം. സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചു.

“ഇന്ത്യയിൽ സ്വേച്ഛാധിപത്യമാണ് ഇന്നുള്ളത്. പ്രതിപക്ഷ നേതാക്കൾക്ക് യു.പി സന്ദർശിക്കാൻ കഴിയുന്നില്ല. പോകാൻ സാധിക്കില്ലെന്ന് ഇന്നലെ മുതൽ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ പോകാൻ അനുവദിച്ചില്ല. എന്തുകൊണ്ട്? കാരണം ഒരു വലിയ കൊള്ള നടക്കുന്നു,” കോൺഗ്രസ് നേതാവ് ആരോപിച്ചു.