ബി.ജെ.പി നേതാവ് പങ്കജ മുണ്ടെ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന

മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന പങ്കജ മുണ്ടെ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. നിയമസഭ കൗണ്‍സില്‍ അംഗമായി തന്നെ തിരഞ്ഞെടുക്കുകയോ പാര്‍ട്ടിയില്‍ മുതിര്‍ന്ന സ്ഥാനം നല്‍കുകയോ ചെയ്തില്ലെങ്കില്‍ ശിവസേനയിലേക്ക് പോകുമെന്ന് പങ്കജ മുണ്ടെ മുന്നറിയിപ്പ് നല്‍കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബി.ജെ.പി നേതാവ് എന്ന വിശേഷണവും അവര്‍ നീക്കിയതാണ് പങ്കജ് മുണ്ടെ പാര്‍ട്ടി വിടുമെന്ന സൂചന നല്‍കിയത്.

പാര്‍ട്ടിക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ കഴിയാതെ വന്നതോടെയാണ് വലിയ രീതിയിലുള്ള പൊട്ടിത്തെറി മഹാരാഷ്ട്ര ബി.ജെ.പിയില്‍ ഉടലെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാകുമെന്നും അത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഡിസംബര്‍ 12-ന് നടത്തുമെന്നും പങ്കജ മുണ്ടെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

പാര്‍ട്ടി വിടാതിരിക്കാന്‍ ചില ആവശ്യങ്ങളും അവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒന്നുകില്‍ തന്നെ നിയമസഭാ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷയാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ ശിവസേനയിലേക്ക് പോകുമെന്നും തന്നോടൊപ്പം 12 എം.എല്‍.എമാരുണ്ടെന്നും പങ്കജ മുണ്ടെ അവകാശപ്പെടുന്നു.

എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ടെയോട് തിരഞ്ഞെടുപ്പില്‍ പങ്കജ മുണ്ടെ തോറ്റിരുന്നു. ബി.ജെ.പി നേതാക്കളില്‍ ചിലര്‍ എതിരേ പ്രവര്‍ത്തിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് ഇവരുടെ ആരോപണം. ഫഡ്നാവിസല്ല താനായിരിക്കും മുഖ്യമന്ത്രി എന്ന പ്രഖ്യാപനം ചില ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതാകാം വോട്ട് മറിക്കാനുള്ള കാരണമെന്നും ഇവര്‍ ആരോപിക്കുന്നു.

ശിവസേന മുഖപത്രമായ സാമ്‌നയില്‍ പങ്കജ മുണ്ടെയുടെ അവകാശങ്ങള്‍ സ്ഥിരീകരിക്കുന്ന ചില റിപ്പോര്‍ട്ടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 170 പേരല്ല 182ലേക്ക് ത്രികക്ഷി സര്‍ക്കാരിന്റെ പിന്തുണ പോകുമെന്ന് സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ അത് മഹാരാഷ്ട്രയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാവും.