പാക് ബങ്കറുകള്‍ ഒഴിഞ്ഞു, പതാകയും കാണാനില്ല; പാക് സൈന്യം പതുങ്ങുന്നത് തിരിച്ചടിക്കാനെന്ന് വിലയിരുത്തലുകള്‍; ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാനാവാത്ത വിശാലത ഒരു കടലിനുമില്ലെന്ന് ഇന്ത്യന്‍ നാവികസേന

ഇന്ത്യ-പാക് അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് പാക് സൈന്യം പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ തിരിച്ചടിച്ചേക്കും എന്ന നിഗമനത്തെ തുടര്‍ന്നാണ് പാക് സൈന്യം പോസ്റ്റുകള്‍ ഒഴിഞ്ഞതെന്നാണ് വിവരം. കഴിഞ്ഞ ദിവസം സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സൈന്യത്തിന് തിരിച്ചടിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

നിലവില്‍ അതിര്‍ത്തിയിലെ മിക്ക പാക് പോസ്റ്റുകളിലും സുരക്ഷ ഉദ്യോഗസ്ഥരില്ല. പോസ്റ്റുകള്‍ക്ക് മുകളിലെ പാകിസ്ഥാന്‍ പതാകയും മാറ്റിയിട്ടുണ്ട്. ഇന്ത്യ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാക് സൈനികരെ തിരിച്ചുവിളിച്ചതെന്നാണ് വിവരം. ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന ജാഗ്രതയിലാണ് പാകിസ്ഥാന്‍ സൈന്യം.

24 മുതല്‍ 36 മണിക്കൂറിനുളില്‍ ഇന്ത്യ അക്രമിക്കുമെന്നും, പാകിസ്ഥാന്‍ തയ്യാറെടുക്കുകയുകയാണെന്നും പാക് മന്ത്രി അത്താഉല്ല തരാര്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരിച്ചടിക്കായി ഇന്ത്യന്‍ സൈന്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കെയാണ് തരാര്‍ ആശങ്ക അറിയിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം സംയുക്ത സൈനിക മേധാവിയും പ്രതിരോധമന്ത്രിയും ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍ ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു നിര്‍ണ്ണായക യോഗങ്ങള്‍.

പാകിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കം കൂടുതല്‍ നടപടികള്‍ക്ക് ഇന്ത്യ ആലോചിക്കുകയാണ്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേക്കും. അതിര്‍ത്തിയില്‍ ആറാം ദിവസവും പാകിസ്ഥാന്‍ സൈന്യം പ്രകോപനം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതിനിടെ എക്സ് പോസ്റ്റുമായി ഇന്ത്യന്‍ നാവികസേന രംഗത്തെത്തിയിട്ടുണ്ട്. ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാനാവാത്ത വിശാലത ഒരു കടലിനുമില്ലെന്നായിരുന്നു നാവിക സേന പങ്കുവച്ച കുറിപ്പ്. നേരത്തെയും വിഷയത്തില്‍ നാവികസേന പ്രതികരിച്ചിരുന്നു. ദൗത്യത്തിന് തയ്യാര്‍, എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും എന്നായിരുന്നു ആദ്യത്തെ പ്രതികരണം.

Read more

പഞ്ചാബ് അതിര്‍ത്തിയിലൂടെ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത് തടയാന്‍ അതിര്‍ത്തിയില്‍ ആന്റി ഡ്രോണ്‍ സംവിധാനം വിന്യസിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസത്തോടെ ആന്റി-ഡ്രോണ്‍ സംവിധാനം വിന്യസിക്കാനാണ് തീരുമാനം.