വകുപ്പുകള്‍ക്കായി പിടിവലി ; ഗുജറാത്തില്‍ ബിജെപി നേതൃത്വത്തിന് തലവേദനയൊഴിയുന്നില്ല

ഗുജറാത്ത് മന്ത്രിസഭയില്‍ വീണ്ടും വകുപ്പ് തർക്കം രൂക്ഷമാകുന്നു. ഫിഷറീസ് വകുപ്പ് സഹമന്ത്രി പര്‍ഷോത്തം സോളങ്കി തനിക്ക് മികച്ച വകുപ്പുകളും ക്യാബിനറ്റ് പദവിയും ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് വകുപ്പ് വീതം വെയ്ക്കല്‍ ഗുജറാത്ത് ബിജെപി നേതൃത്വത്തിന് വീണ്ടും തലവേദനായി മാറിയത്. നേരത്തെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ തനിക്ക് പ്രധാന വകുപ്പുകളൊന്നും നൽകിയില്ലെന്ന് പറഞ്ഞു സ്ഥാനമേറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. .ഇതിനു പിന്നാലെയാണ് സോളങ്കി ബിജെപിക്ക് തലവേദനയാവുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് സോളങ്കി. ആ കാലഘട്ടത്തില്‍ 400 കോടിയുടെ മത്സ്യതൊഴിലാളി കുംഭകോണത്തില്‍ കുറ്റാരോപിതനായിരുന്നു ഇദ്ദേഹം. എന്നാല്‍ വീണ്ടും ഈ വകുപ്പ് തന്നെ ഏല്‍പ്പിക്കുന്നത് തന്റെ സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സോളങ്കിയുടെ വാദം.

അഞ്ചാം തവണയാണ് താന്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത്. എന്നാല്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞ വകുപ്പാണ് ഇത്തവണയും തനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് താനുള്‍പ്പെടുന്ന കോലി സമുദായത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുകയാണ്. കോലി സമുദായത്തിന് അര്‍ഹമായ സ്ഥാനം സര്‍ക്കാര്‍ നല്‍കണം. ഇപ്പോഴത്തെ വകുപ്പ് സന്തോഷം നല്‍കുന്നതല്ലെന്ന് സോളങ്കി അഭിപ്രായപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.

സോളങ്കി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ക്യാബിനറ്റ് പദവി ലഭിക്കാത്തതിനാല്‍ ചുമതല ഏറ്റെടുത്തിരുന്നില്ല. മികച്ച വകുപ്പിനുവേണ്ടി ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇടപെട്ടാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. തുടര്‍ന്ന് ധനകാര്യ വകുപ്പ് നല്‍കുകയും ചെയ്തു.