ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി ചിദംബരത്തിന് ജാമ്യമില്ല, നാല് ദിവസം സി.ബി.ഐ കസ്റ്റഡിയില്‍

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ജാമ്യമില്ല. സി.ബി.ഐ പ്രത്യേക കോടതി അദ്ദേഹത്തെ നാല് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ചിദംബരത്തെ വിട്ടു നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

ചിദംബരത്തിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി നടത്തിയ വിധി പ്രസ്താവത്തിന്റെ ഭാഗങ്ങളും തുഷാര്‍ മേത്ത കോടതിയില്‍ വായിച്ചു. കേസ് ഡയറിയും സി.ബി.ഐ ഹാജരാക്കി. 24 മണിക്കൂറായി ചിദംബരം ഉറങ്ങിയിട്ടില്ലെന്ന് ചിദംബരത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. മറ്റൊരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മാത്രമാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നതെന്ന് ചിദംബരത്തിനായി വാദത്തില്‍ പങ്ക് ചേര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പറഞ്ഞു.

“ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറഞ്ഞില്ല എന്ന കാരണത്താല്‍ ഒരാളെ കസ്റ്റഡിയില്‍ വിടണം എന്നാണ് സി.ബി.ഐ പറയുന്നത്. ഏതൊക്കെ രേഖകളാണ് പി ചിദംബരത്തിന് എതിരായി തെളിവായി ഉള്ളത് എന്ന കാര്യം വ്യക്തമല്ല. ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ തീരുമാനത്തിന് പുറകിലുള്ള ആറ് സെക്രട്ടറിമാരെയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ തയ്യാറായിട്ടില്ല. തെളിവ് നശിപ്പിക്കാനോ, ഒളിവില്‍ പോകാനോ ഉള്ള സാധ്യതയെ കുറിച്ച് സി.ബി.ഐ പോലും ആരോപിക്കുന്നില്ല” സിങ്‌വി വാദിച്ചു.

പി ചിദംബരത്തിത്തിന് പറയാനുള്ളതും കേള്‍ക്കാന്‍ കോടതി തയ്യാറായി. സി.ബി.ഐ ചോദിച്ച ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കിയെന്ന് ചിദംബരം പറഞ്ഞു. ചോദ്യങ്ങള്‍ക്കൊന്നും താന്‍ മറുപടി പറയാതിരുന്നിട്ടില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുഷാര്‍ മേത്ത ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചു. പ്രതിയുടെ വാദം കേള്‍ക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നായിരുന്നു ചിദംബരത്തിന്റെ വാദം.

പ്രത്യേക സി.ബി.ഐ കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന അഭിഭാഷകരെല്ലാം ചിദംബരത്തിനൊപ്പം കോടതിയില്‍ എത്തിയിരുന്നു. സി.ബി.ഐയുടെ പ്രത്യേക ജഡ്ജി അജയ് കുമാര്‍ ഗുഹാറാണ് കേസ് പരിഗണിച്ചത്. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നും മുംബൈയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

സി.ബി.ഐ ആസ്ഥാനത്ത് മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമാണ് ചിദംബരത്തെ കോടതിയിലെത്തിച്ചത്. പി ചിദംബരത്തിന്റെ ഭാര്യയും മകനും കോടതിയിലെത്തിയിരുന്നു.