ഓണ്‍ലൈന്‍ ഗെയിം വരുത്തിവച്ചത് ലക്ഷങ്ങളുടെ ബാദ്ധ്യത; യുവാവ് അമ്മയെ കൊന്നുതള്ളിയത് ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി

ഉത്തര്‍പ്രദേശില്‍ ഓണ്‍ലൈന്‍ ഗെയിമിലൂടെ വരുത്തിവച്ച കടം തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്തിയ പ്രതി ഹിമാന്‍ഷു പിടിയില്‍. യുപിയിലെ ഫത്തേപൂരിലാണ് സംഭവം നടന്നത്. ഇന്‍ഷൂറന്‍സ് തുകയ്ക്ക് വേണ്ടിയാണ് ഹിമാന്‍ഷു മാതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതി സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും ഗെയിം കളിച്ചിരുന്നു.

ഹിമാന്‍ഷു ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണെന്നും പൊലീസ് അറിയിച്ചു. നാല് ലക്ഷം രൂപയോളമാണ് പ്രതിയ്ക്ക് ഓണ്‍ലൈന്‍ ഗെയിമിലൂടെ നഷ്ടമായത്. ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ സുപ്പിയിലായിരുന്നു ഹിമാന്‍ഷു ഗെയിം കളിച്ചിരുന്നത്. കടം നല്‍കിയവര്‍ പണം ആവശ്യപ്പെട്ടതോടെ ഇയാള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.

അമ്മായിയുടെ സ്വര്‍ണം മോഷ്ടിച്ച് വിറ്റ പണം ഉപയോഗിച്ച് മാതാപിതാക്കളുടെ പേരില്‍ പ്രതി 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തു. തുടര്‍ന്ന് പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയം നോക്കി പ്രതി മാതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം ചാക്കില്‍കെട്ടി യമുന നദിയില്‍ തള്ളി.

തിരികെ വീട്ടിലെത്തിയ പിതാവ് റോഷന്‍ സിംഗ് പ്രതിയുടെ മാതാവ് പ്രഭയെ അന്വേഷിച്ചെങ്കിലും അടുത്തുള്ള വീട്ടില്‍ പോയതായി ഹിമാന്‍ഷു മറുപടി നല്‍കി. ഏറെ വൈകിയിട്ടും പ്രഭയെ കാണാതായതോടെ റോഷന്‍ സിംഗ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഹിമാന്‍ഷു ട്രാക്ടറുമായി നദിക്കരയിലേക്ക് പോകുന്നത് കണ്ടുവെന്ന് അയല്‍വാസി പറഞ്ഞതോടെ റോഷന്‍ പൊലീസിനെ സമീപിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രഭയുടെ മൃതദേഹം നദിക്കരയില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്ന് ഹിമാന്‍ഷുവിനെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.