കൂട്ടത്തിലൊരാളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കത്തിച്ചു

ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സൗത്ത് ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ സ്വദേശി ആസാദ്(25) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തങ്ങളില്‍ ഒരാളെ കൊല്ലപ്പെട്ട ആസാദ് ലൈംഗികമായി പീഡിപ്പിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി.

എമര്‍ജന്‍സി റെസ്പോണ്‍സ് വെഹിക്കിള്‍ ജീവനക്കാരാണ് പ്രതികളെ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. 16 വയസുള്ള രണ്ട് പേരും 17 വയസുള്ള ഒരാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ആയിരുന്നു ആസാദ് കൊല്ലപ്പെട്ടത്. ഇയാള്‍ പ്രതികളിലൊരാളെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നല്‍കിയ മൊഴി. മൂന്നംഗ സംഘം കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിക്കാനും ശ്രമിച്ചു. കൊലപാതകത്തിനും മര്‍ദ്ദനത്തിനുമായി പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

പിടിയിലായ പ്രതികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഖുസ്രോ പാര്‍ക്കില്‍ നിന്ന് പൊലീസ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പകുതി കത്തിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു.