ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്; മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ എണ്ണത്തിലെ പൊരുത്തമില്ലായ്മ സംശയകരമെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് കോടതിയുടെ നോട്ടീസിനോ വിവരാവകാശ അന്വേഷണങ്ങള്‍ക്കോ തൃപ്തികരമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുന്ന സമീപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

20 ലക്ഷത്തോളം മെഷീനുകളുടെ കുറവുണ്ടെന്നാണ് വിവരാവകാശ മറുപടി പ്രകാരം വ്യക്തമായത്. 89ല്‍ വാങ്ങിയ ആദ്യ സെറ്റ് മെഷീനുകള്‍ വിതരണക്കാര്‍ക്ക് തന്നെ മടക്കി നല്‍കി എന്ന് കമ്മീഷന്‍ പറയുന്നുണ്ടെങ്കിലും അത് രേഖകളിലില്ല. 2000 ന് ശേഷം ഒരു മെഷീന്‍ പോലും നശിപ്പിക്കുകയോ മടക്കി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കമ്മീഷന്‍ സമ്മതിക്കുകയും ചെയ്യുന്നു. എങ്കില്‍ ഇത്രയും ഇ.വി.എമ്മുകള്‍ എവിടെ പോയെന്ന് അറിയില്ല.

വോട്ടിംഗ് മെഷീനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി മടക്കി വാങ്ങുമ്പോള്‍ സീരിയല്‍ നമ്പരടക്കം രേഖപ്പെടുത്തണമെന്നാണ് ചട്ടമെങ്കിലും അത് പാലിക്കുന്നില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് പോലും സൂക്ഷിക്കുന്നില്ല. തകരാറിലാകുന്നത് നിത്യസംഭവമാവുകയും തിരിമറി ആരോപണം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച കണക്കുകളിലെ അവ്യക്തത ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.