ബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റകൃത്യമാണ്, പക്ഷെ ഇവിടെ ഭരണഘടനയുണ്ട്'; പൊലീസ് നടപടിക്ക് എതിരെ തെലങ്കാന ബി.ജെ.പി

ഹെെദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ  പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാനാ ബിജെപി. നാലു പ്രതികളെ വെടിവെച്ചു കൊന്ന വിഷയത്തില്‍ സര്‍ക്കാരും പൊലീസും മാധ്യമങ്ങള്‍ക്കു മുമ്പില്‍ വിശദീകരണം നല്‍കണമെന്നും സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

ബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റകൃത്യമാണ്. അതിനെ ബിജെപി അപലപിക്കുകയും ചെയ്യുന്നു. ആക്രമണത്തിന് വിധേയയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് ഉത്തരവാദിത്വമുള്ള പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായി തെലങ്കാന ബിജെപി വക്താവ് കെ. കൃഷ്ണസാഗര്‍ റാവു ചൂണ്ടിക്കാട്ടി.

എന്നാല്‍, ഭരണഘടനയും നിയമ സംവിധാനവുമുള്ള രാജ്യമാണ് ഇന്ത്യയെന്നും വെള്ളരിക്കാപ്പട്ടണമല്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ല. സംസ്ഥാന സര്‍ക്കാരും ഡിജിപിയും ഉടന്‍ പത്രസമ്മേളനം നടത്താന്‍ തയ്യാറാവണം. അതിനു ശേഷം മാത്രമേ ഉത്തരവാദിത്വമുള്ള ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഈ വിഷയത്തില്‍ പ്രതികരിക്കൂ- അദ്ദേഹം പറഞ്ഞു.

അതേസമയം, തെലങ്കാന പൊലീസിനെ അഭിനന്ദിച്ചു കൊണ്ട് ചില ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പൊലീസിനെ പോലെ പ്രവര്‍ത്തിക്കാന്‍ തെലങ്കാനയിലെ പൊലീസിനെ അനുവദിച്ചതില്‍ നേതാക്കളെയും ഹൈദരാബാദ് പൊലീസിനെയും അഭിനന്ദിക്കുന്നതായി ബിജെപി നേതാവ് രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ ട്വീറ്റ് ചെയ്തു