മൂക്കില്‍ നിന്ന് രക്തസ്രാവം, ശ്വാസകോശത്തില്‍ അണുബാധ; സോണിയാ ഗാന്ധി ഗുരുതര നിലയില്‍

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡോക്ടര്‍മാര്‍. സോണിയാ ഗാന്ധിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടായതായും ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

ഡല്‍ഹിയിലെ സര്‍ ഗംഗാറാം ഹോസ്പിറ്റലിലാണ് സോണിയാ ഗാന്ധി ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസ്രാവത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മുതിര്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സോണിയാ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യനില മോശമായത്. നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യനില മോശമായിരിക്കുന്നത്.

അതേസമയം രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ഇഡി മാറ്റിയിരുന്നു. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിരുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യനില ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ആവശ്യം അംഗീകരിക്കുകയാണെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.