"പുതിയ നിയമങ്ങൾ പഴയ വ്യവസ്ഥയെ തടയില്ല": കർഷക പ്രതിഷേധത്തിനിടെ നിയമ പരിഷ്കാരങ്ങളെ പ്രതിരോധിച്ച്‌ പ്രധാനമന്ത്രി 

പുതിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം തുടരുന്നതിനിടെ നിയമങ്ങളെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “പതിറ്റാണ്ടുകളുടെ അസത്യം കർഷകരുടെ മനസ്സിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് എനിക്കറിയാം, ഗംഗയുടെ തീരത്ത് നിന്ന് ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു – വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെയല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങളുടെ ഉദ്ദേശ്യങ്ങൾ  ഗംഗ നദിയിലെ ജലം പോലെ വിശുദ്ധമാണ്, ” കോർപ്പറേറ്റുകളുടെ പ്രയോജനത്തിനായാണ് സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നതെന്ന കർഷകരുടെ ആരോപണങ്ങൾക്ക് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.

“മുമ്പത്തെ സമ്പ്രദായം മികച്ചതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, ഈ നിയമം അതിനെ എങ്ങനെയാണ് തടയുന്നത്?” പുതിയ ഓപ്പൺ മാർക്കറ്റ് സമ്പ്രദായം പരമ്പരാഗത കമ്പോളവും സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം താങ്ങുവിലയും അവസാനിപ്പിക്കുമെന്ന് അർത്ഥമാക്കുന്നില്ലെന്ന് കർഷകർക്ക് ഉറപ്പുനൽകുന്നതിനായി മോദി പറഞ്ഞു.

പുതിയ പരിഷ്കാരങ്ങൾ കർഷകർക്ക് പുതിയ അവസരണങ്ങളും സുരക്ഷയും നൽകിയിട്ടുണ്ട്, അവ ദേശീയവും അന്തർദ്ദേശീയവുമായ വിപണികളിലേക്ക്  കർഷകർക്ക് മികച്ച പ്രവേശനം നൽകുന്നു. പ്രധാനമന്ത്രി തന്റെ സ്വന്തം നിയോജകമണ്ഡലമായ വാരണാസിയിലെ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

“ഇന്ത്യയുടെ കാർഷികോൽപ്പന്നങ്ങൾ ലോകമെമ്പാടും പ്രസിദ്ധമാണ്. ഈ വലിയ വിപണിയും കൂടുതൽ പണവും – കൃഷിക്കാരിലേക്ക് എത്തിച്ചേരേണ്ടതല്ലേ?” മോദി പറഞ്ഞു.