ദേശീയതലത്തില്‍ ലീഡ് നിലയില്‍ 300 കടന്ന് എന്‍.ഡി.എ, കേരളത്തില്‍ 19 ലും യു.ഡി.എഫ് മുന്നില്‍

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ലീഡ് നിലയില്‍ എന്‍.ഡി.എ കേവല ഭൂരിപക്ഷം കടന്നു. ആദ്യ നിമിഷം മുതല്‍ തന്നെ എന്‍ഡിഎ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്‍ ഡി എ  328 മണ്ഡലങ്ങളില്‍ മുന്നേറുമ്പോള്‍ യുഡിഎഫ്-കോണ്‍ 109, മറ്റുള്ളവര്‍ 105 എന്നിങ്ങനെയാണ് ലീഡ് നില. കേരളത്തില്‍ 19 സീറ്റുകളിലു യുഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഒരു സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

വടക്കേ ഇന്ത്യയില്‍ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും എന്‍ ഡി എ വെന്നിക്കൊടി പാറിക്കുന്ന കാഴ്ചയാണ് കാണുന്നത്. യുപി യില്‍ എസ് പി -ബി എസ് പി സഖ്യത്തിന് കാര്യമായ ഒന്നും നേടാനായിട്ടില്ല എന്നതാണ് ആദ്യ ഫലസൂചനകള്‍ നല്‍കുന്ന സന്ദേശം. ഏതാണ്ട് 60 സീറ്റുകളില്‍ എന്‍ ഡി എ മുന്നിലുള്ളപ്പോള്‍ 18 സീറ്റുകളിലാണ് സഖ്യം മുന്നേറുന്നത്.

ഡല്‍ഹിയില്‍ ഏഴ് സീറ്റുകളിലും എന്‍ ഡി എ മുന്നേറുകയാണ്. കര്‍ണാടകത്തില്‍ 20 ല്‍ അധികം സീറ്റുകളില്‍ ബിജെപി മുന്നേറ്റം തുടരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍മുന്നേറ്റമാണ് നടത്തുന്നത്. ബംഗാളില്‍ ബിജെപി അപ്രതീക്ഷിതമായി വന്‍ മുന്നേറ്റം നടത്തുന്നു. തൃണമൂല്‍ 21 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിജെപി 17 സീറ്റുകളില്‍ മേല്‍ക്കൈ തുടരുന്നു. മഹാരാഷ്ട്രയിലും തുടക്കത്തില്‍ എന്‍ സി പി-കോണ്‍ഗ്രസ് സഖ്യം മുന്നിലായിരുന്നെങ്കിലും പിന്നീട് എന്‍ ഡി എ തിരിച്ചു പിടിച്ചു.

തമിഴ് നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് 35 സീറ്റുകളില്‍ ലീഡുണ്ട്. ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. തെലങ്കാന തൂത്തുവാരി ടി ആര്‍ എസും മുന്നേറ്റം തുടരുകയാണ്.

ആദ്യഫലം  പുറത്ത് വരുമ്പോള്‍ തന്നെ മധ്യപ്രദേശിലും യുപിയിലും ആദ്യം മുതല്‍ തന്നെ എന്‍ഡിഎ മുന്നില്‍ നിന്നു. ബംഗാളിലും പഞ്ചാബിലും ഹരിയാനയിലും യുപിഎയും എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടക്കത്തില്‍ രേഖപ്പെടുത്തുന്നത്. അമേഠിയില്‍ തുടക്കത്തില്‍ രാഹുല്‍ ഗാന്ധി മുന്നില്‍ നിന്നെങ്കിലും പിന്നീട് പിന്നിലേക്ക് പോയി. ബംഗാളിലും കര്‍ണാടകയിലും ആദ്യ ഫലസൂചനകള്‍ എന്‍ഡിഎക്ക് അനുകൂലമാണ്. കേരളത്തില്‍ യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നിലേക്ക് പോയെങ്കിലും വയനാട്ടില്‍ ലീഡ് നിലനിര്‍ത്തുന്നു.

ഉച്ചയോടെ തന്നെ രാജ്യം ആരു ഭരിക്കും എന്നത് അറിയാന്‍ കഴിയും. എന്നാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാനാണ് സാധ്യത. എക്‌സിറ്റ് പോള്‍ ഫല പ്രഖ്യാപനത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. താമരയുടെ അടയാളം പതിച്ച ലഡു വിതരണം നടത്തി ഫലപ്രഖ്യാപനത്തിന് മുന്നേ തന്നെ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 543 സീറ്റുകളില്‍ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രതീക്ഷക്കൊപ്പം ഉയരാന്‍ കഴിഞ്ഞില്ലെന്ന നിരാശയാണ് ആദ്യനിമിഷത്തിലെ ഫലം കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്.