മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; എൻ.ഡി.എ വിട്ടാൽ ശിവസേനയ്ക്ക് പിന്തുണയെന്ന് എൻ.സി.പി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ശിവസേന നേതാക്കൾ ഉദ്ധവ് താക്കറെയുടെ വസതിയിൽ യോഗം ചേർന്നു. കേന്ദ്ര മന്ത്രിസഭയിൽ നിന്നും എൻഡിയിൽ നിന്നും പുറത്തു വന്നാൽ പിന്തുണ നൽകാം എന്ന ഉപാധിയാണ് എൻസിപി മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇന്ന് ഖാര്‍ഖെ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. അതേസമയം,  ബിജെപിയുമായുള്ള സഖ്യം അവസാനിച്ചതോടെ ശിവസേന എന്‍ഡിഎ വിടും. ഒപ്പം ശിവസേന നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചേക്കും.

ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയതോടെ ശിവസേനക്ക് വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. കോണ്‍ഗ്രസിനെയം എന്‍സിപിയേയും ഉള്‍ക്കൊണ്ട് വേണം സര്‍ക്കാര്‍ രൂപീകരിക്കാന്‍. ശിവസേനക്ക് 56-ഉം എന്‍സിപിക്കും കോണ്‍ഗ്രസിനും 54, 44 എംഎല്‍എമാര്‍ വീതവുമാണ് സംസ്ഥാനത്തുള്ളത്. 145 ആണ് ഭൂരിപക്ഷത്തിനായി വേണ്ട മാന്ത്രിക സംഖ്യ. അതേസമയം മുഖ്യമന്ത്രി ശിവസേനേയില്‍ നിന്ന് തന്നെയാകുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി

ഇന്ന് രാത്രി ഏഴരയോടെ ഭൂരിപക്ഷം വ്യക്തമാക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെ എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം വൈകാതെ തന്നെ എന്‍ഡിഎയില്‍ നിന്ന് ശിവസേന പുറത്ത് വരും. ഒപ്പം കേന്ദ്രമന്ത്രി അരവിന്ദ് സാവന്തിന സ്ഥാനവും രാജി വെയ്ക്കേണ്ടിവരും. ലോക്സഭയില്‍ 23 എംപിമാരാണ് ശിവസേനക്കുള്ളത്.