2014-ലെ പാഠം ആവര്‍ത്തിക്കില്ല, ഇക്കുറി കശ്മീരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും ഭായി ഭായി

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരസ്പരം പോരാടിയ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫ്രന്‍സും ബിജെപിയെ നേരിടാന്‍ ഇക്കുറി ഒരുമിച്ചിറങ്ങുന്നു. ഇക്കുറി ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെങ്ങിനെയെന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും ധാരണയിലെത്തി.

ജമ്മു, ഉദംപൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. നാഷണല്‍ കോണ്‍ഫറന്‍സ് ശ്രീനഗറിലും മത്സരിക്കും. ആനന്ദ്നാഗ്, ബാരാമുള്ള സീറ്റുകളില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സൗഹൃദ മത്സരമായിരിക്കും. ലഡാക്ക് സീറ്റുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും നാഷണല്‍ കോണ്‍ഫറന്‍സ് തലവന്‍ ഫാറൂഖ് അബ്ദുള്ളയും ഒരുമിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരെ കണ്ടത്

രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു സഖ്യമെന്നും മതേതര ശക്തികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും ഇരുപാര്‍ട്ടികളും പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ബിജെപിയും പിഡിപിയും വെവ്വേറെയാണ് മത്സരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് മെഹബൂബ മുഫ്തിയുടെ പിഡിപിയും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പിനു ശേഷം പിഡിപി ദേശീയതലത്തിലും സംസ്ഥാനതലത്തിലും ബിജെപിയോട് സഹകരിക്കുകയായിരുന്നു.
എന്നാല്‍ 2018 ജൂണില്‍ പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്‍വാങ്ങി. ഇതോടെ സംസ്ഥാനത്ത് സത്യപാല്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ ഭരണം വരികയായിരുന്നു.

പിന്നീട് ബദ്ധവൈരികളായവ പി.ഡി.പി-നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസിനോടൊപ്പം സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു.

എന്നാല്‍ ഗവര്‍ണര്‍ ഉടന്‍ നിയമസഭ പിരിച്ചു വിടുകയും ചെയ്തു. നിലവില്‍ രാഷ്ട്രപതിഭരണത്തിന്‍ കീഴിലാണ് കശ്മീര്‍.

2014 ല്‍ കശ്മീരിലെ ആറ് സീറ്റുകളില്‍ മൂന്നെണ്ണം പിഡിപിയ്ക്കും മൂന്നെണ്ണം ബിജെപിയ്ക്കുമാണ് കിട്ടിയത്. ഇരു പാര്‍ട്ടികളും തമ്മില്‍ രഹസ്യബാന്ധവം നില നിന്നിരുന്നതിനാല്‍ ഫലത്തില്‍ എല്ലാ സീറ്റും എന്‍ഡിഎയ്ക്കായി. പിന്നീട് ബാരമുള്ള സീറ്റില്‍ നിന്ന് വിജയിച്ച പിഡിപിയുടെ താരിഖ് ഹമീദ് കാര രാജിവെച്ച ഒഴിവില്‍ 2017 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫ്രന്‍സിലെ ഫറൂഖ് അബ്ദുള്ള വിജയിച്ചിരുന്നു.