ദേശീയ പാര്‍ട്ടി പദവി 'ഐസിയുവില്‍'; 11 എംപിമാരെ ജയിപ്പിക്കാനായില്ലെങ്കില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം 'മരിക്കും'; ലോകസഭയിലേക്ക് സിപിഎമ്മിന് വാട്ടര്‍ലൂ പോരാട്ടം

ലോകസഭാ തിരഞ്ഞെടുപ്പ് സിപിഎമ്മിന്റെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നിലനിര്‍ത്താനുള്ള വാട്ടര്‍ലൂ പോരാട്ടം. മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കില്‍ ദേശീയപാര്‍ട്ടി പട്ടികയില്‍നിന്ന് സിപിഎം പുറത്തുപോകും. ഇതോടെ സ്വന്തം ചിഹ്നമെന്ന പദവി സിപിഎമ്മിന് നഷ്ടമാകും. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികസമയം നല്‍കിയ കാരുണ്യത്തിലാണ് സിപിഎമ്മിന്റെ ദേശീയപാര്‍ട്ടിപദവി നഷ്ടമാകാതെ നില്‍ക്കുന്നത്.

രാജ്യത്തെ നാലുസംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്‍ട്ടി അംഗീകാരം ഒരു സംസ്ഥാനത്ത് പോള്‍ചെയ്ത വോട്ടില്‍ ആറുശതമാനം വിഹിതം, 25 എംഎല്‍എ മാര്‍ക്ക് ഒരു പാര്‍ലമെന്റ് അംഗം, ഈ രണ്ടിലേതെങ്കിലും ഒന്ന് നേടാനായാല്‍ സംസ്ഥാനപാര്‍ട്ടി പദവി നേടാം.

കേരളം, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളില്‍ സിപിഎമ്മിന് സംസ്ഥാനപാര്‍ട്ടി പദവിക്കുള്ള മാനദണ്ഡം പാലിക്കാനാകും. ത്രിപുരയില്‍ വോട്ടുവിഹിതവും തമിഴ്നാട്ടില്‍ എംപിസ്ഥാനവും ഉള്ളതുകൊണ്ടാണിത്. മറ്റേതെങ്കിലും സംസ്ഥാനത്തുകൂടി ഈ നേട്ടം സ്വന്തമാക്കണം.

മൂന്നുസംസ്ഥാനങ്ങളില്‍നിന്നായി 11 എംപിമാരെ കിട്ടാന്‍ കേരളത്തില്‍നിന്ന് സിപിഎമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും കിട്ടണം. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ രണ്ടുസീറ്റിലാണ് മത്സരിക്കുന്നത്.

2019ല്‍ ഇതേ സഖ്യത്തില്‍ മത്സരിച്ച രണ്ടുസീറ്റിലും ജയിച്ചിരുന്നു. മൂന്നാമതൊരു സംസ്ഥാനത്തെ വിജയം ഇന്ത്യസഖ്യത്തിന്റെ പരിഗണന അനുസരിച്ചിരിക്കും. രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്ന് ഒരു സീറ്റ് സിപിഎം ജയിച്ച് കയറണം.

അധികാരത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ പിടിക്കുകയും വോട്ട് ഷെയര്‍ ഉയര്‍ത്തുന്നതിനുമാണ് സിപിഎം ശ്രമിക്കന്നത്. ഇതിനാലാണ് ഇത്തവണ സ്വതന്ത്രന്‍മാരെയടക്കം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തില്‍ സിപിഎം മത്സരിപ്പിക്കുന്നത്.

ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും പൊന്നാനിയില്‍ കെ എസ് ഹംസയും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തിലാണ്. ഇടുക്കിയിലും എറണാകുളത്തും ചാലക്കുടിയിലുമെല്ലാം മുമ്പ് പാര്‍ട്ടി ചിഹ്നത്തിലല്ലാതെ സ്വതന്ത്രന്‍മാരെ പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ചിട്ടുണ്ട് സിപിഎം. 2004ല്‍ ലോക്സഭയില്‍ 43 സീറ്റുണ്ടായിരുന്ന സിപിഎം 2019ല്‍ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.

ബംഗാളും ത്രിപുരയും കൈവിട്ടതോടെ ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് പ്രസക്തിയില്ലാതായത്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 3.6 ശതമാനം മാത്രം വോട്ട് കിട്ടിയ സിപിഎമ്മിന് രാജ്യത്താകെ 9 സീറ്റുകളെ ജയിക്കാനായുള്ളൂ. കേരളത്തിലെ അഞ്ചും ബംഗാളിലെയും ത്രിപുരയിലേയും രണ്ട് വീതവും സീറ്റുകളായിരുന്നു.

സിപിഎം ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞ 2019 ലോക്സഭ തിരഞ്ഞെടുപ്പ് ഏറ്റവും വലിയ തിരിച്ചടിയാണ് നല്‍കിയത്. ആകെ മൂന്ന് സിപിഎം സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നം എംഎം ആരിഫുമാണ് വിജയിച്ചത്. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും ലോക്സഭയിലെ സിപിഎം പ്രതിനിധികളുടെ എണ്ണം പൂജ്യമായിരുന്നു.