ഹോട്ടല്‍ മുറിയിലെ മുന്‍ മോഡലിന്റെ കൊലപാതകം; മൃതദേഹത്തിനായി വ്യാപക തിരച്ചില്‍

ഗുരുഗ്രാമിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട മുന്‍ മോഡലിന്റെ മൃതദേഹത്തിനായി വ്യാപക തിരച്ചില്‍. സിറ്റി പോയിന്റ് ഹോട്ടലിലാണ് 27കാരിയായ മുന്‍ മോഡല്‍ ദിവ്യ പഹൂജ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന ഹോട്ടലിന്റെ ഉടമ അഭിജിത് സിംഗാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദിവ്യയുടെ മൃതദേഹം ഒഴിവാക്കാന്‍ അഭിജിത് സഹായികള്‍ക്ക് പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തി.

പത്ത് ലക്ഷം രൂപയാണ് ഇയാള്‍ സഹായികള്‍ക്ക് നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം സഹായികള്‍ക്കൊപ്പം മുറിയില്‍ നിന്ന് വലിച്ചിഴച്ച് ബിഎംഡബ്ല്യു കാറില്‍ കയറ്റിക്കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഒളിവില്‍ തുടരുന്ന പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം ഹോട്ടലിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളി സന്ദീപ് ഗഡോളി വധത്തിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട ദിവ്യ. 2016ല്‍ മുംബൈയിലാണ് വ്യാജ പൊലീസ് ഏറ്റുമുട്ടലില്‍ സന്ദീപ് ഗഡോളി കൊല്ലപ്പെടുന്നത്. കേസില്‍ ദിവ്യ, അവരുടെ മാതാവ്, അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരായിരുന്നു പ്രതികള്‍.

കേസില്‍ ദിവ്യയാണ് പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവരെ കേസില്‍ പ്രതി ചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബോംബൈ ഹൈക്കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കുന്നതുവരെ ഏഴ് വര്‍ഷത്തോളം ഇവര്‍ ജയിലില്‍ ആയിരുന്നു.