മങ്കിപോക്‌സ്; അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

കേരളത്തിന് പുറമെ ഡല്‍ഹിയിലും മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അടിയന്തരയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത ആള്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് യോഗം.

പശ്ചിമ ഡല്‍ഹി സ്വദേശിയായ 31വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ മൗലാന ആസാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേരളത്തിന് പുറത്ത് ഇതാദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത ആളില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.

കേരളത്തില്‍ ഇതുവരെ മൂന്ന് പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കൊല്ലം, കണ്ണൂര്‍,മലപ്പുറം എന്നീ ജില്ലകളിലേക്ക് എത്തിയവരിലാണ് രോഗബാധ കണ്ടെത്തിയത്.

അതേസമയം മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡബ്ല്യുഎച്ഒയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.