യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു; ഗുജറാത്തിലെത്തിച്ച് മൂന്ന് മാസം പീഡനം; പ്രതി പൊലീസ് പിടിയില്‍

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാതായത് മെയ് 28ന് ആയിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പെണ്‍കുട്ടിയെ ഗുജറാത്തിലെ സൂറത്തിലേക്കാണ് തട്ടിക്കൊണ്ടുപോയത്.

15 വയസുള്ള പെണ്‍കുട്ടിയെ പ്രതി പിന്നീട് ബല്ലിയയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ഓഗസ്റ്റ് 28ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. പ്രതി പവന്‍ ബിന്ദ് തന്നെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ശേഷം മൂന്ന് മാസത്തോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. ശനിയാഴ്ചയാണ് പ്രതിയെ ബിസുകിയ റോഡിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയത്.

പോക്‌സോ നിയമം കൂടാതെ ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം സമാനമായ സംഭവം ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ നിന്നുള്ള 13 വയസുകാരിയെ സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തട്ടിക്കൊണ്ടുപോയി വിവിധ സംസ്ഥാനങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചിരുന്നു.