മകളെ വിവാഹം കഴിച്ചു; 57-കാരനായ കാമുകനെ 70-കാരി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ മകളെ വിവാഹം കഴിച്ചതിന് 57കാരനായ കാമുകനെ വയോധിക ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ വടാലയില്‍ താമസിയ്ക്കുന്ന ബിമല്‍ ഖന്നയെയാണ് 70കാരിയായ കാമുകി ശാന്തി പാല്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വടാലയിലുള്ള വീട്ടിലായിരുന്നു സംഭവം.

ബിമല്‍ ഖന്നയും ശാന്തി പാലും വര്‍ഷങ്ങളായി ഒരുമിച്ചാണ് താമസിക്കുന്നത്. ശാന്തിപാലിന്റെ ആദ്യ വിവാഹബന്ധത്തിലുള്ള മകളെ അടുത്തിടെയാണ് ബിമല്‍ ഖന്ന വിവാഹം ചെയ്തത്. ഈ വിവാഹമാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് പോലീസ് പറയുന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച ബിമല്‍ വീട്ടിലെത്തിയപ്പോള്‍ തന്റെ മകളുടെ ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞ് ശാന്തി ബിമലിനോട് വഴക്കുണ്ടാക്കിയിരുന്നു. കലഹത്തിടെ ശാന്തി ബിമലിന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു. ബോധരഹിതനായ ബിമലിനെ ശാന്തി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. നേരത്തെ മസ്തിഷ്‌കാഘാതത്തിന് ചികിത്സ തേടിയിട്ടുള്ള ആളാണ് ബിമല്‍ ഖന്ന.

കുഴഞ്ഞുവീണ് പരിക്കേറ്റതാണെന്നാണ് ശാന്തി ഡോക്ടര്‍മാരോട് പറഞ്ഞത്. സംഭവത്തില്‍ സംശയം തോന്നിയ ഡോക്ടമാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.  പോസ്റ്മോർട്ടത്തില്‍ ആക്രമണത്തിലുണ്ടായ പരിക്കാണ് മരണത്തിന് കാരണം എന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് പൊലീസ് ശാന്തിപാലിനെ ചോദ്യംചെയ്തു. ചോദ്യം ചെയ്യലില്‍ ബിമല്‍ഖന്നയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ സമ്മതിച്ചു.

ശാന്തിപാലും മകളും പഞ്ചാബ് സ്വദേശികളാണ്. 1984-ലെ സിഖ് കലാപത്തിന് ശേഷമാണ് ഇവര്‍ മുംബൈയിലെത്തുകയും ബിമല്‍ ഖന്നയെ പരിചയപ്പടുകയും ചെയ്തു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ബിമല്‍ ഖന്നയുമായുള്ള ബന്ധത്തില്‍ ശാന്തിപാലിന് ഒരു മകള്‍ കൂടിയുണ്ട്. ഇതിനിടെയാണ് ശാന്തിപാലിന്റെ ആദ്യ വിവാഹത്തിലുള്ള മകളെ ബിമല്‍ ഖന്ന വിവാഹം കഴിച്ചത്.