യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി; നാല് വര്‍ഷത്തിനുശേഷം ഭാര്യയും കാമുകനും പിടിയില്‍

യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ നാല് വര്‍ഷത്തിനുശേഷം ഭാര്യയും കാമുകനും പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗൗസിയാബാദിലാണ് സംഭവം. ചന്ദ്രവീര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സവിത, കാമുകന്‍ അരുണ്‍ എല്ലിവരാണ് അറസ്റ്റിലായത്.

2018ലാണ് യുവതി ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസില്‍ പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ നാല് വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് തെളിവ് ലഭിച്ചത്. കാമുകന്റെ വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സവിതയും അരുണും ചേര്‍ന്ന് ചന്ദ്രവീറിനെ വെടിവച്ചും വെട്ടിപരുക്കേല്‍പ്പിച്ചുമാണ് കൊലപ്പെടുത്തിയത്. കൊലപാതകം പുറത്ത് അറിയാതിരിക്കാനായി മൃതദേഹം സവിതയും അരുണും ചേര്‍ന്ന് കുഴിച്ചിട്ടു. ഏകദേശം ഏഴടിയോളം ആഴത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്.

അരുണ്‍ താമസിക്കുന്ന വീടിന്റെ തറയില്‍ നിന്നും ചന്ദ്രവീറിന്റെ അഴുകിയ ശരീരഭാഗങ്ങളും അസ്ഥികൂടവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കോടാലിയും വീണ്ടെടുത്തു.

കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് നടന്ന മറ്റൊരു കൊലപാതകം അന്വേഷിക്കാനെത്തിയപ്പോഴാണ് ചന്ദ്ര വീറിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവ് ലഭിച്ചത്.