തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി, വേദാന്തയുടെ ഹർജി തള്ളി

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാന്‍ അനുമതി തേടി വേദാന്ത സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ടിഎസ് ശിവഗണം വി ഭവാനി സുബ്ബറയ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്ളാന്റ് തുറക്കണമെന്നാവശ്യപ്പെട്ട് മൈനിംഗ് കമ്പനിയായ വേദാന്ത നൽകിയ ഹർജി ഹൈക്കോടതി തളളുകയായിരുന്നു. വേദാന്ത നൽകിയ എല്ലാ ഹർജികളും കോടതി തളളിയിട്ടുണ്ട്. 2018 മെയ് 28- ന്  തമിഴ്നാട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്താണ് വേദാന്ത ലിമിറ്റഡ് കോടതിയെ സമീപിച്ചത്.

തൂത്തുക്കുടി സ്റ്റെർലൈറ്റ് കോപ്പർ സ്മെൽറ്റിംഗ് പ്ലാന്റ് വീണ്ടും തുറക്കാൻ വേദാന്ത ലിമിറ്റഡ് സമർപ്പിച്ച ഹർജികളിൽ 2020 ജനുവരിയിലാണ് കോടതിയെ സമീപിച്ചത്. 36 ദിവസമായിരുന്നു കേസിലെ വാദം പുരോഗമിച്ചത്. ഏഴ് മാസങ്ങൾക്ക് ശേഷമാണ് വിധി ഇപ്പോൾ വിധി പറയുന്നത്.

14 പേരുടെ മരണത്തിനിടയാക്കിയ പൊലീസ് നടപടിയ്ക്ക് പിന്നാലെ 2018 ഏപ്രിൽ 9 മുതൽ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ നടന്ന പൊലീസ് വെടിവെയ്പ്പിലായിരുന്നു ആളുകൾ കൊല്ലപ്പെട്ടത്. പിന്നാലെയാണ് സർക്കാർ പ്ലാന്റ് അടച്ച് പൂട്ടാൻ നടപടിയെടുത്തത്.

ഇതിനിടെ പ്ലാന്റ് തുറക്കാൻ അനുമതി നൽകി ഉത്തരവിട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു നടപടി. സുപ്രീംകോടതിയെ സമീപിച്ചത്. കോടതി മുന്നോട്ടുവെയ്ക്കുന്ന ഏത് വ്യവസ്ഥയും അനുസരിക്കാമെന്നും പ്ലാന്‍റ് തുറക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു വേദാന്തയുടെ ആവശ്യം. ഇത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വിഷയത്തിൽ കമ്പനിക്ക് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമായിരുന്ന വേദാന്ത മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

പ്ലാന്റ് അടച്ചുപൂട്ടൽ മൂലം പ്രതിദിനം അഞ്ച് കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്നാണ് കമ്പനി കോടതിയിൽ ഉന്നയിച്ച അവകാശ വാദം.