വിമതരെ ഭയന്ന് മധ്യപ്രദേശ് കോൺഗ്രസ്; പ്രതിഷേധങ്ങൾക്ക് വഴങ്ങി, നാല് സീറ്റുകളിൽ സ്ഥാനാർത്ഥികളെ മാറ്റി ,ഡെപ്യൂട്ടി കളക്ടർ പദവി രാജി വെച്ച നിഷ ഭാഗ്ര മത്സരിച്ചേക്കും

മധ്യപ്രദേശിൽ പാർട്ടിക്കുള്ളിലെ പ്രതിഷേധങ്ങൾക്ക് വഴങ്ങി കോൺഗ്രസ് നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നടന്നിരുന്ന വിമതരുടെ പ്രതിഷേധങ്ങളെ പരിഗണിച്ചാണ് നേതൃത്വം തെര‍ഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടെ മാറ്റം വരുത്തിയത്.  നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് മാറ്റിയിരിക്കുന്നത്.

രണ്ട് മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റിയുള്ള പരീക്ഷണ നടപടിയെ തിരുത്തിയിട്ടുണ്ട്.ഡെപ്യൂട്ടി കളക്ടർ പദവി രാജി വെച്ച നിഷ ഭാഗ്രയെ ആംലയില്‍ മത്സരിപ്പിക്കാനും ആലോചനയുണ്ട്.വിമതരുടെ പ്രതിഷേധം വിജയ സാധ്യതയെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് പുതിയ തീരുമാനങ്ങൾ എടുത്തത്.സുമാവാലി, പിപ്പരിയ, ബഡ്‍നഗ‍‍ർ, ജാവ്റ സീറ്റുകളിലാണ് പുതിയ സ്ഥാനാ‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതില്‍ ബഡ്നഗറിലും സുമാവാലിയിലും സിറ്റിങ് എംഎല്‍എമാരെ മാറ്റി പുതിയ ആളുകളെ പരീക്ഷച്ച നടപടി കോണ്‍ഗ്രസ് തിരുത്തി.

സുമാവാലിയില്‍ നിലവിലെ സ്ഥാനാർ‍ത്ഥിയായ കുല്‍ദീപ് സിക‍ർവാറിന് പകരം സിറ്റിങ് എംഎല്‍എ ആയ അജബ് സിങ് കുശ്വാഹ തന്നെ സ്ഥാനാർത്ഥിയാകും. പിപ്പരിയയില്‍ ഗുരുചരണ്‍ ഖാരെയ്ക്ക് പകരം വീരേന്ദ്ര ബെല്‍വാൻഷിയും ജാവറയില്‍ ഹിമ്മത് ശ്രിമാലിന് പകരം വീരേന്ദർ സിങ് സോളങ്കിയും സ്ഥാനാർത്ഥിയാകും.

ബഡ്‍നഗറില്‍ എംഎല്‍എ ആയ മുരളി മോർവാള്‍ തന്നെ സ്ഥാനാർത്ഥിയാകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് നടന്നത്. കോൺഗ്രസ് പ്രവർത്തകർ. കമല്‍നാഥിന്‍റെ വസതിക്ക് മുന്നില്‍ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നുത ഇതോടെ നേതൃത്വം തലകുനിച്ചു. മുരളി മോർവാളിന് തന്നെ ടിക്കറ്റ് നല്‍കാൻ തീരുമാനമായി.

രാജിവെച്ച ഡെപ്യൂട്ടി കളക്ടർ നിഷ ഭാഗ്രക്ക് സ്ഥാനാർ‍ത്ഥിത്വം നല്കുന്നതിൽ കോണ്‍ഗ്രസ് ആലോചനയുണ്ട്.നിഷ ഭാഗ്ര ആംലയില്‍ മത്സരിച്ചാല്‍ വലിയ ഭൂരിപക്ഷത്തില്‍  വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്. അതേ സമയം നാലിടങ്ങളില്‍ സ്ഥാനാ‍ർത്ഥികളെ മാറ്റിയത് മറ്റിടങ്ങളിലും പ്രതിഷേധം കൂടുന്നതിന് കാരണമാകുമോയെന്ന ആശങ്കയും കോണ്‍ഗ്രസിലുണ്ട്.